സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു; രാജിയിലുറച്ച് ഒരു വിഭാഗം നേതാക്കൾ, തീരുമാനം ഇന്ന്
ഇതോടെ സമ്മർദ്ദത്തിലായിരിക്കുകയാണ് സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷവും
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രശ്നങ്ങളൊന്നൊന്നായി പിന്തുടരുകയാണ് ബിജെപിയെയും സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രനെയും. കുഴൽപ്പണ കേസിൽ അന്വേഷണം ഉന്നത നേതാക്കളിലേക്ക് വരുമ്പോൾ അതിന്റെ അറ്റത്ത് സുരന്ദ്രനുമുണ്ട്. ഇതിനെല്ലാം പുറമെയാണ് തിരഞ്ഞെടുപ്പിൽ പണം നൽകിയെന്ന ജെആർപി നേതാവ് പ്രസീദയുടെയും മഞ്ചേശ്വരത്തെ അപരൻ കെ സുന്ദരയുടെയും വെളിപ്പെടുത്തലും എത്തുന്നത്. പാർട്ടിക്കുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് ഫണ്ടിൽ സുരേന്ദ്രൻ ക്രമക്കേട് നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വിവാദം. ഇതോടെ സമ്മർദ്ദത്തിലായിരിക്കുകയാണ് സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷവും.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർകമ്മിറ്റി യോഗം ഇന്ന് ചേരുന്നത്. യോഗത്തിൽ രാജിയിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പി.കെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ വിഭാഗവും നേരത്തെ തന്നെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സുരേന്ദ്രന്റെ ഏകധിപത്യ ശൈലിയാണ് പാർട്ടിയെ വൻ തോൽവിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടിയെകൂടി പ്രതികൂട്ടിലാക്കുന്ന പണമിടപാടുകളും പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ സുരേന്ദ്രൻ തന്നെ രാജിസന്നദ്ധത അറിയിക്കുമെന്ന് ഇവർ കരുതുന്നു.

ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന ദേശീയ സമിതി അംഗം സി.കെ പത്മനഭന്റെ പ്രതികരണം സുരേന്ദ്രനെതിരെയുള്ള നീക്കങ്ങളുടെയും എതിർപ്പിന്റെയും പരസ്യ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പത്മനാഭൻ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അടിസ്‌ഥാനപരമായ മാറ്റം വേണമെന്നും സംസ്‌ഥാന രാഷ്‌ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും പത്മനാഭൻ പറഞ്ഞു.വടക്കേന്ത്യയിലെ ജനങ്ങൾക്കിടയിൽ ചെലവാകുന്ന തന്ത്രങ്ങൾ ഇവിടെ ചെലവില്ല. ഹെലികോപ്‌ടർ രാഷ്‌ട്രീയം ഇവിടെ പ്രയോജനപ്പെടില്ലെന്നും പത്‌മനാഭൻ കൂട്ടിച്ചേർത്തു.

പാർട്ടി സംസ്ഥാന ഘടകം തന്നെ പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ നിന്നും പാർട്ടിയെ തിരികെ കൊണ്ടുവരാൻ സുരേന്ദ്രന് സാധിക്കില്ലെന്ന് കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തിൽ തൽക്കാലം പാർട്ടിയുടെ മുഖം രക്ഷിക്കാനെങ്കിലും സുരേന്ദ്രന്റെ രാജിക്ക് കഴിഞ്ഞേക്കും. സുരേന്ദ്രൻ തുടർന്നാൽ ഇപ്പോൾ നടക്കുന്ന ആരോപണമെല്ലാം ശക്തമാകുമെന്നും അതിന് അയവ് വരുത്താൻ സ്ഥാനമൊഴിയുന്നത് സഹായിക്കുമെന്നും ചില നേതാക്കളെങ്കിലും കരുതുന്നു.

അതേസമയം ഇപ്പോൾ രാജിവെക്കുന്നത് കുറ്റസമ്മതത്തിന് സമമാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ തൽക്കാലം രാജിയെക്കുറിച്ച് ചിന്തിക്കേണ്ടെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവർ നൽകുന്നത്.

അതിനിടെ കുഴല്‍പണ കേസ് അടക്കം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ലോക്താന്ത്രിക് യുവജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. നിലവിൽ ഇഡിയും കേരള പൊലീസും നടത്തുന്ന അന്വേഷണം തുടരുകയാണ്.

140 നിയോജക മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും നിരീക്ഷകരും നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളും ഒത്തുനോക്കി അന്വേഷണം നടത്തണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണം എന്നും കത്തിൽ ആശ്യപ്പെട്ടു. കള്ളപ്പണം ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ












Click it and Unblock the Notifications