കേരളവും എടുക്കാൻ ബിജെപി; സിപിഎം കേന്ദ്രങ്ങളിലെ വോട്ടിങ് ഘടന പഠിക്കും..തന്ത്രമൊരുങ്ങുന്നു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഉയർത്താനായതിന്റെ ആവേശത്തിൽ കേരളത്തിൽ തന്ത്രം മാറ്റാൻ ഒരുങ്ങി ബി ജെ പി. സി പി എം കേന്ദ്രങ്ങളിലേയും രക്തസാക്ഷി ഗ്രാമങ്ങളിലേയും വോട്ടിങ് ഘടന പഠിച്ച് മുന്നേറാനാണ് ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പിൽ പല പാർട്ടി കേന്ദ്രങ്ങളിലും വോട്ടുകൾ കുത്തനെ ഉയർത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഇത്തവണ ബി ജെ പിയിലേക്ക് വോട്ടൊഴുകുന്ന സാഹചര്യമാണ് ഉണ്ടായത്. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ധർമ്മടം, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂർ തുടങ്ങി സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം തന്നെ ബി ജെ പി വോട്ട് വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്താണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ 8047 വോട്ടുകൾ അധികമായി നേടാനായി. മറ്റൊരു പാർട്ടി കേന്ദ്രമായ മട്ടന്നൂരിൽ 7547, അഴിക്കോട് മണ്ഡലത്തിൽ 8104 എന്നിങ്ങനെയാണ് വോട്ട് വർധിപ്പിച്ചത്. ഇവിടങ്ങളിലെല്ലാം സി പി എം വോട്ടൊഴുകിയെന്ന് തന്നെയാണ് ബി ജെ പി വിലയിരുത്തൽ.

ബി ജെ പി ഇത്തവണ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലം ആലപ്പുഴയായിരുന്നു. 2019 ലെ 17.24 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം 28.3 ആയി ഉയർത്താന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര വടക്ക് അടക്കമുള്ള 12 പഞ്ചായത്തുകളിൽ എൽ ഡി എഫിന് മുന്നിലെത്താൻ ബി ജെ പിക്ക് കഴിഞ്ഞു. ഈ പഞ്ചായത്തുകൾ തന്നെയാണ് ബി ജെ പി സാമ്പിൾ പഠനത്തിന് എടുത്തിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിനാണ് ചുമതല.
ആദ്യ ഘട്ടത്തിൽ സി പി എം കേന്ദ്രങ്ങളിലും രക്ഷസാക്ഷി ഗ്രാമങ്ങൾ, ബൂത്ത്, പഞ്ചായത്ത് , നിയമസഭ മണ്ഡലം എന്നീ ക്രമത്തിൽ ലഭിച്ച വോട്ടുകളുടെ താരതമ്യ പഠനമാണ് നടത്തുക. സി പി എമ്മുകാരുടെ ബി ജെ പി വിരുദ്ധ മനസിന് ഇളക്കം തട്ടിയിട്ടുണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങളിലെ വോട്ട് വർധനയിൽ ബി ജെ പി വിലയിരുത്തൽ. ആഞ്ഞ് പരിശ്രമിച്ചാൽ പാർട്ടിക്ക് ഈ വോട്ടുകൾ കുത്തനെ ഉയർത്താനാകുമെന്നാണ് വിലയിരുത്തൽ. ബി ജെ പിക്ക് അംഗത്വം പോലുമില്ലാത്ത ബൂത്തുകളിൽ പോലും വോട്ട് നേടിയതെന്ന് കേരളത്തിലെ അനുകൂല സാഹചര്യമായാണ് ബി ജെ പി കരുതുന്നത്. ബി ജെ പിക്ക് വോട്ട് ചെയ്തവരെ കണ്ടെത്തി പാർട്ടി അംഗത്വം നൽകാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തും. പഠനം സംബന്ധിച്ച റിപ്പോർട്ട് വൈകാതെ തന്നെ സംസ്ഥാന കമ്മിറ്റിക്കും ദേശീയനേതൃത്വത്തിനും കൈമാറും.












Click it and Unblock the Notifications