'മോദിയോടും യോഗിയോടും അസൂയയും കൊതിക്കെറുവും', ശശി തരൂരിനോട് മുട്ടി ബി ഗോപാലകൃഷ്ണൻ
കോഴിക്കോട്: നീതി ആയോഗിന്റെ ആരോഗ്യസര്‍വ്വേയില്‍ കേരളം വീണ്ടും ഒന്നാമത് എത്തിയത് രാഷ്ട്രീയ പോരായി മാറിയിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളം സര്‍വ്വേയില്‍ ഒന്നാമത് എത്തിയപ്പോള്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.
സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കേരള സര്‍ക്കാരിനെ പുഴ്ത്തി രംഗത്ത് വന്നിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ തരൂരിന് മറുപടിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കേരളത്തിലെ നല്ല ഭരണവും എല്ലാവരേയും ഉള്‍ക്കൊളളിക്കുന്ന രാഷ്ട്രീയവും യോഗി ആദിത്യനാഥ് കണ്ട് പഠിക്കണം എന്നാണ് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചത്. അതുകൊണ്ട് മാത്രമേ രാജ്യത്തിന് ഗുണമുണ്ടാകൂ. അതിന് പകരം അവര്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യത്തെ വലിച്ച് താഴ്ത്തുകയാണ് എന്നും ശശി തരൂര്‍ കുറിച്ചു. ശശി തരൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യോഗി ആദിത്യനാഥിനോടും അസൂയയും കൊതിക്കെറുവും ആണെന്നാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

അസൂയയ്ക്ക് വായില്‍ കൊള്ളാത്ത പുതിയ ഇംഗ്ലീഷ് വാക്ക് ഉണ്ടെങ്കില്‍ അത് പറയാനേ ശശി തരൂരിന് കഴിയൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ആഗ്രഹം ഉണ്ടെങ്കിലും ഒന്നും നടക്കാത്തതിലുളള നിരാശയും അസൂയയും എല്ലാം കൂടി ചേരുന്ന ഒരു ഇംഗ്ലീഷ് വാക്ക് ഏതാണെന്ന് ചോദിച്ചാല്‍ മലയാളത്തില്‍ ശശി തരൂര്‍ എന്ന് പറയേണ്ടി വരുമെന്നും ശശി ആയി എന്ന് പറയുന്നത് പോലെ ശശി തരൂര്‍ എന്ന പേര് മാറുമെന്നും ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

ആരോഗ്യ വികസന സൂചികയുടെ വാര്‍ഷിക പ്രകടനത്തില്‍ ഉത്തര്‍ പ്രദേശ് ഒന്നാമത് ആണെന്ന് ബി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു. കേരളം പന്ത്രണ്ടാം സ്ഥാനത്ത് ആണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. നരേന്ദ്ര മോദിയോടും യോഗി ആദിത്യനാഥിനോടും ശശി തരൂരിനുളള അസൂയയ്ക്ക് പറ്റിയ മരുന്ന് കിട്ടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പരിഹാസം നിര്‍ത്തുന്നതാണ് നല്ലത് എന്നും അല്ലെങ്കില്‍ അതിര് കടന്ന് പലതും ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാവ് പറഞ്ഞു.

ശശി തരൂരിന്റെ നീക്കം ഇടതുപക്ഷത്തേക്ക് പോവുകയാണെന്നും ബി ഗോപാലകൃഷ്ണന്‍ സൂചിപ്പിക്കുന്നു. കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെ ശശി തരൂരിന് പിണറായി വിജയനുമായി ചേരാനാണ് ഭാവം എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അക്കാര്യം തുറന്ന് പറഞ്ഞ് പോകുന്നതല്ലേ നല്ലത് എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. യോഗി ആദിത്യനാഥിനെ എതിര്‍ത്തും കോണ്‍ഗ്രസിന് പിന്നിലൂടെ പരവെച്ചും തരൂര്‍ കാണിക്കുന്ന ചേഷ്ടകള്‍ ആര്‍ക്കും മനസ്സിലാകുന്നില്ലെന്ന് കരുതരുതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Recommended Video

ഉത്തര്‍ പ്രദേശിനേയും കേരളത്തേയും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു. 23 കോടി ജനസംഖ്യയുളള ഉത്തര്‍പ്രദേശിനേയും മൂന്നര കോടി മാത്രം ജനസംഖ്യയുളള കേരളത്തേയും ആരെങ്കിലും താരതമ്യം ചെയ്യാന്‍ മുതിരുമോ എന്ന് ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. ഇനി അത്തരത്തില്‍ താരതമ്യം ചെയ്താല്‍ തന്നെയും ആരെങ്കിലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് ട്വീറ്റ് ചെയ്യുമോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ലോകനേതാക്കളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധിക്ക് ട്വീറ്റ് ചെയ്യാന്‍ ശശി തരൂരിന് ധൈര്യമുണ്ടോ എന്നും ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.












Click it and Unblock the Notifications