എഡിജിപിക്കെതിരെ നടപടിയെടുക്കില്ല: കാരണം മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാം; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പി ശശിയാവട്ടെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ഭരണകക്ഷി എം എൽ എ ഉയർത്തിയ ഗൗരവതരമായ ആരോപണത്തിൽ പോലും ഒരു നടപടിയുമെടുക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഗുണ്ടാ- മാഫിയ- സ്വർണ്ണക്കള്ളക്കടത്ത് സംഘമായി പൊലീസ് അധപതിച്ചു കഴിഞ്ഞുവെന്നാണ് സി പി എം സഹയാത്രികനായ എംഎൽഎ പറയുന്നത്.

കള്ളൻമാരേതാണ് പൊലീസേതാണെന്ന് മനസിലാകാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ദാവൂദ് ഇബ്രാഹിമിനെ പോലെയാണ് കേരളത്തിലെ എ ഡി ജി പിയെന്ന് പി വി അൻവർ എം എൽ എ പരസ്യമായി പറഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹിയാണ് എ ഡി ജി പിയെന്ന ഭരണകക്ഷി എം എൽ എയുടെ ആരോപണം ഗൗരവതരമാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണത്തിനെതിരെ പോലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളോട് മാത്രം പ്രതികരിക്കാത്തത് ഞെട്ടിക്കുന്നതാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. സ്ത്രീ സുരക്ഷയെന്നത് ഈ സർക്കാരിന്റെ നിഘണ്ടുവിൽ പോലുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എൽ ഡി എഫ് സർക്കാരിന്റെ മുഖം നഷ്ടമായിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എല്ലാം അന്വേഷിക്കും എന്നാണ് എം.വി ഗോവിന്ദനും ടി.പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നത്. എ.ഡി.ജി.പിയുടെ കീഴിലുള്ള ഉദ്യോഗ്‌സഥർ അയാൾക്കെതിരെ നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കുമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications