വയനാടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി കള്ളപ്രചരണം നടത്തി: മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: വയനാടിന്റെ കാര്യത്തിൽ കള്ളപ്രചരണം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസർക്കാർ ഒന്നും നൽകിയില്ലെന്നും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിന് ജനങ്ങളോട് മാപ്പ് പറയണം. ഇപ്പോഴും കേന്ദ്രസർക്കാരിന്റെ സഹായത്തെ വക്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇരുട്ടിൽ തപ്പരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ പിണറായി വിജയൻ അല്ല ആര് വിചാരിച്ചാലും സാധിക്കില്ല. ഗുരുദേവൻ സനാതനധർമ്മത്തിന്റെ പതാക വാഹകനാണ്. ഭാരതീയ തത്വസംഹിത ലളിതമായി സാധാരണക്കാർക്ക് പകർന്ന് നൽകിയ ഹൈന്ദവ ആചാര്യനാണ് ഗുരു. ഒരിക്കൽ പോലും തന്റെ ധർമ്മത്തെ തള്ളികളയാത്ത സനാതനിയായ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ ശ്രമിച്ചാൽ പിണറായി വിജയൻ നാണംകെടുകയേ ഉള്ളൂ.

ഹൈന്ദവ ആചാരങ്ങൾ അനാചാരമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. മറ്റ് മതങ്ങളുടെ കാര്യത്തിൽ എന്താണ് മുഖ്യമന്ത്രി ഇടപെടാത്തത്? ഭൂരിപക്ഷ വിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തുന്ന വിദ്വേഷ പ്രചരണം മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഭരണഘടനാലംഘമാണ് പിണറായി വിജയൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മേപ്പാടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങിൽ രണ്ട് ടൗൺഷിപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരിതബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പാക്കേജിന്റെ വിശദാശംശങ്ങൾ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ സ്ഥലം കൈവശം വെച്ചവർ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയൽചെയ്ത റിട്ട് ഹർജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്.
എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ മുന്നോട്ടു കൊണ്ടുപോകാൻ അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്. ഇപ്പോൾ ഫീൽഡ് സർവേ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയിൽ 10 സെന്റും ആയിരിക്കും നൽകുക. ടൗൺഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗൻവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി 25 നകം പുറത്തിറക്കാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ. ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗ്ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവ്വേ നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ പെടുന്ന 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തി മൈക്രോ പ്ലാൻ തയാറാക്കിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications