മൈസൂരുവിൽ ബിജെപിയുടെ ഇരട്ട പദ്ധതി; വൊക്കാലിഗ നേതാക്കളെത്തും, അമിത് ഷാ തന്ത്രങ്ങൾ
ബെംഗളൂരു: 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇറങ്ങിയാണ് ബി ജെ പിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്. തിരഞ്ഞെടുപ്പിൽ നിർണായകമായ പഴയ മൈസൂർ മേഖലയിൽ കഴിഞ്ഞ ദിവസം വിവിധ പാർട്ടി പരിപാടികളിൽ അമിത് ഷാ പങ്കെടുത്തിരുന്നു. ജെ ഡി എസിന്റേയും കോൺഗ്രസിന്റേയും പരമ്പരാഗത ശക്തി കേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് അമിത് ഷായും ബിജെപിയും ലക്ഷ്യം വെയ്ക്കുന്നത്. ലിംഗായത്ത് വിഭാഗം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള വൊക്കാലിഗ വിഭാഗത്തിന്റെ കേന്ദ്രമാണ് പഴയ മൈസൂർ മേഖല. സമുദായത്തിലെ പ്രബല നേതാക്കളെ ബി ജെ പിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും പാർട്ടി ആരംഭിച്ചിട്ടുണ്ട്.

മാണ്ഡ്യ, മൈസൂരു, ഹാസൻ, തുംകുരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് പഴയ മൈസൂർ മേഖല. 59 നിയമസഭ മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ഏറിയ സീറ്റും നേടിയത് ജെ ഡി എസും കോൺഗ്രസുമായിരുന്നു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് ബി ജെ പി ജയിച്ചത്. അതും മുൻ ജെ ഡി എസ് നേതാവിലൂടെ. ഇത്തവണ മൈസൂരു മേഖലയിലും താമര വിരിയുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ബി ജെ പി ആരംഭിച്ച് കഴിഞ്ഞു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മി തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു. ഇതോടൊപ്പം തന്നെ പ്രാദേശിക നേതാക്കൾ അടക്കമുള്ള വൊക്കാലിഗ വിഭാഗത്തിൽ പെടുന്ന പ്രമുഖരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ബി ജെ പി ആരംഭിച്ചിട്ടുണ്ട്.

'ഇരട്ട പദ്ധതിയാണ് മൈസൂർ മേഖലയിൽ ബി ജെ പി ഒരുക്കുന്നത്. താഴെ തട്ടിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മണ്ഡലം കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായിട്ടുള്ള വൊക്കാലിഗ നേതാക്കളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്', ബി ജെ പി നേതാവ് സിടി രവി പറഞ്ഞു.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായം പരമ്പരാഗതമായി ബി ജെ പിയെ പിന്തുണച്ച് പോന്നവരാണ്.
മുൻ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയെ മാറ്റി നിർത്തിയത് മുതൽ സമുദായം ബി ജെ പിയുമായി ഇടഞ്ഞിരിക്കുകയാണ്. ലിംഗായത്ത് വിഭാഗക്കാരനായ യെഡ്ഡിയെ മാറ്റിയ തീരുമാനത്തിനെതിരെ സമുദായ നേതാക്കൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകുമെന്നതടക്കമുള്ള മുന്നറിയിപ്പായിരുന്നു നേതാക്കൾ നൽകിയത്.

സമുദായത്തെ അനുനയിപ്പിക്കാനുള്ള ശ്രമം എന്ന നിലയ്ക്കാണ് സമുദായത്തിൽ നിന്ന് തന്നെയുള്ള മറ്റൊരു നേതാവായ ബസവരാജ് ബൊമ്മിയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. എന്നാൽ യെഡ്ഡിയുടെ അത്ര സ്വീകാര്യത ബൊമ്മിക്ക് സമുദായത്തിനിടയിൽ ഇല്ല.ഇത്തരത്തിൽ ലിംഗായത്ത് വിഭാഗത്തിന്റെ തിരിച്ചടി ഭയന്നാണ് വൊക്കാലിഗ വോട്ടുകൾ കൂടി ബി ജെ പി കണ്ണുവെയ്ക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനമാണ് വൊക്കാലിഗ വിഭാഗം.












Click it and Unblock the Notifications