വാളയാർ കേസ് പുനരന്വേഷിക്കണം, കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിയുടെ നീതി രക്ഷാ മാർച്ച്
പാലക്കാട്: വാളയാറില്‍ പീഡിപ്പിക്കപ്പെട്ടതിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാര്‍ച്ച്. വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് മാര്‍ച്ച് നയിക്കുന്നത്.
വാളയാര്‍ അട്ടപ്പളത്ത് നിന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്. വാളയാര്‍, പുതുശ്ശേരി പ്രദേശങ്ങളിലാണ് ജാഥ പര്യടനം നടത്തുക. രണ്ട് ദിവസം നീളുന്ന ജാഥ വ്യാഴാഴ്ച പാലക്കാട് കളക്ടേറ്റിന് മുന്നില്‍ സമാപിക്കും. ആദ്യ ദിനത്തിലെ മാര്‍ച്ച് സികെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടി ഉദ്ഘാടനം ചെയ്യും.

സിപിഎമ്മും സര്‍ക്കാരും നിയമവാഴ്ചയെ അട്ടിമറിച്ചത് കൊണ്ടാണ് വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ പോക്‌സോ കേസുകളും അട്ടിമറിക്കപ്പെടുകയാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മനസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളം കണ്ടിട്ടുളള ഏറ്റവും നികൃഷ്ടനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണം എന്നാണ് കോണ്‍ഗ്രസും പെണ്‍കുട്ടികളുടെ കുടുംബവും അടക്കം ആവശ്യപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. കൂടാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ഏകദിന ഉപപവാസം നടത്തുകയുണ്ടായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വാളയാറില്‍ റിലേ സത്യാഗ്രഹം നടത്തുകയാണ്.












Click it and Unblock the Notifications