സ്വര്‍ണകടത്ത് കേസില്‍ വഴിത്തിരിവ്; കൈവെട്ട് കേസിലെ പ്രതിയും എന്‍ഐഎ അറസ്റ്റില്‍, തീവ്രവാദ ബന്ധം ?
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വപ്ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്ന എന്നതില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വിവരങ്ങളാണ് എന്‍ഐഎ പുറത്തു വിടുന്നത്.

കൈവെട്ട് കേസിലെ പ്രതിയും
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ പ്രതിയായ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസറ്റ് ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉള്‍പ്പെടുന്നുവെന്നാണ് ഏറ്റവും അവസാനമായി പുറത്തു വരുന്ന വിവരം. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളോജിലെ അധ്യാപകനായ ടിജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലസീല്‍ പ്രതി ചേര്‍ത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.

തീവ്രവാദ ബന്ധം
അറസ്റ്റിലായവരില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരാണെന്ന് എന്‍ഐഎ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

ആറ് സ്ഥലങ്ങളില്‍ പരിശോധന
അന്വേഷണത്തിന്‍റെ ഭാഗമായി ആറ് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ആറ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും കേസില്‍ ഇതുവരെ പത്ത് പേര്‍ കസ്റ്റഡിയിലുണ്ടെന്നും എന്‍ഐഎ അറിയിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജുലൈ മുപ്പതിന് പിടികൂടിയതായി എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുമ്പും സ്വര്‍ണ്ണം കടത്തി
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിന്‍റെ മുഖ്യ ആസൂത്രകനായ കെടി റമീസുമായി ചേര്‍ന്ന് മുമ്പും നയതന്ത്ര ചാനല്‍ വഴിയും അല്ലാതെയും സ്വര്‍ണം കടത്തിയവരാണ് സയ്യീദ് അലവിയും ജലാലുമെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ജുലൈ 31 ന് കേസുമായി ബന്ധപ്പട്ടെ മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടുപേരെ കൂടി എന്‍ഐഎ പിടികൂടി.

രണ്ടുപേര്‍
മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അബ്ദു പിടി എന്നിവരെയാണ് 31 ന് സ്വര്‍ണ്ണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തിയതിനെ തുടര്‍ന്ന അറസ്റ്റ് ചെയ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രഹീം, മുഹമ്മദ് അലി എന്നിവരേയും ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി.

കേരളത്തിലെത്തിക്കാന്‍
ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കേരളത്തിലെത്തിക്കാന്‍ കെടി റമീസിനേയും ജലാലിനേയും ഇരുവരും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും മറ്റു ചെയ്തത് ഇവരുടെ സഹായത്തോടെ കൂടിയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകന്‍
ഇവരില്‍ മുഹമ്മദ് അലി കൈവട്ട് കേസിലെ പ്രതികളിലൊരാളായിരുന്നു. എന്നാല്‍ കേസിന്‍റെ എന്നാൽ വിചാരണയ്ക്ക് ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ കോടതി വെറുതെവിട്ടു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികളായ ജലാൽ, റാബിൻസ് അഹമ്മദ്, കെടി റമീസ്, മൊഹമ്മദ് ഷാഫി, സെയ്ദ്ദ് അലവി, പിടി അബ്ദു എന്നിവരുടെ വീടുകളില്‍ ഇന്ന് പരിശോധന നടത്തി.

പരിശോധനയില്‍
പരിശോധനയില്‍ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍, ഒരു കമ്പ്യൂട്ടര്‍, എട്ട് മൊബൈല്‍ ഫോണുകള്‍, ആറ് സിം കാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, അഞ്ച് ഡിവിഡികൾ എന്നിവ പിടിച്ചെടുത്തതായും എൻഐഎ വ്യക്തമാക്കുന്നു. എല്ലാ പ്രതികളുടേയും ബാങ്ക് ഇടപാട് രേഖകളും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications