ബഫർ സോണ്‍: സംസ്ഥാന നിലപാടിന് കേന്ദ്രം പൂർണ്ണമായും അനുകൂലമെന്ന് എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാടെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നാട്ടുകാരെ.. എല്ലാം പച്ചക്കള്ളമാണ്; അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, പറ്റിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ
ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുള്ള പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും അപ്രകാരം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വേണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
01.01.1977-ന് മുന്‍പ് വനഭൂമി കൈവശമുള്ള കുടിയേറ്റ കര്‍ഷകര്‍ക്ക് 1970.41 ഹെക്ടര്‍ വനഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 6362 കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി വനം വകുപ്പ് സമര്‍പ്പിച്ച അപേക്ഷയാണ് കേന്ദ്ര സര്‍ക്കാരിന്റ അനുമതിയ്ക്കായി നിലവിലുള്ളതെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന 2022 ജൂണ്‍ 3-ലെ ബഹു: സുപ്രീം കോടതി വിധി ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കേരള നിയമസഭ കഴിഞ്ഞ ദിവസം പ്രമേയത്തിലൂടെ വ്യക്തമാക്കിയിരുന്നു.
വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരള സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം വനവും ആകെ ഭൂ പ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും കൂടാതെ 590 കിലോമീറ്റര്‍ കടല്‍ തീരവും നിരവധിയായ തടാകങ്ങളും കായലുകളും നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും അടങ്ങിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനസാന്ദ്രത സ്‌ക്വയര്‍ കിലോമീറ്ററില്‍ 900-ന് മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയുമാണ്. ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങള്‍ സംസ്ഥാനത്ത് വളരെ കുറവാണ്. ഈ കാരണങ്ങളാല്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ആയതിന്മേല്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് ബഹു: സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി വന്നിട്ടുള്ളത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ബഹു: സുപ്രീം കോടതിയുടെ 03.06.2022-ലെ വിധി സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ ആയത് പൊതുതാല്‍പര്യത്തെ ബാധിക്കുന്നതും ജന ജീവിതം ദുരിതത്തിലാക്കുന്നതുമാണ്. അപ്രകാരം ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാര്‍ 09.02.2011-ല്‍ വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വിവിധ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതാണ്.
മേല്‍ പ്രസ്താവിച്ച പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ബഹു: സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മീ. ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി, ബഹു: സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ പ്രകാരം അതീവ പൊതുതാല്‍പര്യം പരിഗണിച്ച് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിനും ഇപ്രകാരം സംസ്ഥാനം ഇതിനകം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാല്‍ ഉചിതമായ നിയമ നടപടികളും നിയമ നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിയമസഭ ഐകകണ്‌ഠേന്യ അഭ്യര്‍ത്ഥിച്ചു.