ബിജെപി കടന്ന് കയറരുത്: തെലങ്കാന ഉപതിരഞ്ഞെടുപ്പില്‍ ടിആർഎസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും
അഹമ്മദാബാദ്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മനുഗോഡ് മണ്ഡലത്തില്‍ ടി ആർ എസിന് പിന്തുണ പ്രഖ്യാപിച്ച് സി പി എമ്മും സി പി ഐയും. ടി ആർ എസ്, ബി ജെ പി, കോണ്‍ഗ്രസ് പാർട്ടികള്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മനുഗോഡ്. ബി ജെ പിയും കോണ്‍ഗ്രസും ഇതിനോടകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നല്ല ബഹുജന അടിത്തറയുള്ള രണ്ട് ഇടത് കക്ഷികളായ സി പി ഐ യും സി പി എമ്മും തെലങ്കാനയിലേക്കുള്ള ബി ജെ പിയുടെ കടന്നു കയറ്റത്തിന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപതെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ടി ആർ എസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്.
ബി ജെ പിയിലെയും കോൺഗ്രസിലെയും നേതാക്കളെയും അണികളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ ടിആർഎസ് 'വനഭോജനം' എന്ന പേരില്‍ പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി ജി. ജഗദീഷ് റെഡ്ഡി ഏറ്റെടുത്ത പരിപാടി പാർട്ടിക്കുള്ളിലെ കുറച്ച് നേതാക്കളുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് പരിപാടിയില്‍ വേണ്ടത്ര പ്രാതിനിത്യം തന്നില്ലെന്നതാണ് പരാതി. ഇതോടെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നവംബർ 3 നും വോട്ടെണ്ണൽ നവംബർ 6 നും നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുകയെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ ആദംപൂർ, തെലങ്കാനയിലെ മനുഗോഡ്, ഒഡീഷയിലെ ധാംനഗർ (സംവരണം), ഉത്തർപ്രദേശിലെ ഗോലാ ഗോകർനാഥ്, എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബി ജെ പിയിലേക്ക് പോയ ബിഷ്ണോയിയുടെ മണ്ഡലമാണ് ആദംപൂർ.
അതേസമയം, ഒക്ടോബർ 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണ്. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 15 ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാന്‍ ഒക്ടോബർ 17 വരെ അവസരമുണ്ട്. ഒക്‌ടോബർ 7 മുതൽ ഈ മണ്ഡലങ്ങളിലെല്ലാം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.












Click it and Unblock the Notifications