കന്യാസ്ത്രീയ്ക്ക് ഒപ്പം സന്ന്യാസിനി മഠമില്ല.. ബിഷപ്പിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് കത്ത്
കൊച്ചി: കന്യാസ്ത്രീയെ രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠത്തിന്റെ സംരക്ഷണം. പീഡനക്കേസില്‍ ആരോപണ വിധേയനായ ബിഷപ്പിന് എതിരെ നടപടി എടുക്കാന്‍ സാധിക്കില്ല എന്നതാണ് മഠത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി മഠത്തില്‍ നിന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്ര്ീയുടെ സഹോദരിക്ക് കത്തയച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്യാസ്ത്രീയുടെ സഹോദരി നേരത്തെ സന്നാസി മഠത്തിന് പരാതിക്കത്ത് അയച്ചിരുന്നു. ബിഷപ്പിന് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കത്ത്. എന്നാല്‍ ഈ ആവശ്യമാണ് സന്ന്യാസി മഠം തള്ളിക്കളഞ്ഞിരിക്കുന്നത്. ബിഷപ്പിനെതിരെ പ്രവര്‍ത്തിക്കുന്നത് മഠത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് സന്ന്യാസി മഠം കത്തില്‍ വ്യക്തമാക്കുന്നു.
അതിനിടെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ കന്യാസ്ത്രീയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ കന്യാസ്ത്രീയ്‌ക്കെതിരെ 2016ല്‍ ഒരു സ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നു എന്നായിരുന്നു പരാതി. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു വൈദ്യപരിശോധനാ ഫലമെന്നും ബിഷപ്പ് ആരോപിച്ചു.
2014 മുതല്‍ 2016 വരെയുള്ള കാലത്താണ് പീഡിപ്പിച്ചത് എന്നാണ് പരാതി. ഈ കാലയളവിലൊക്കെയും കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ അമ്മ പരിച്ചപ്പോഴും ആ ചടങ്ങളില്‍ കന്യാസ്ത്രീ പങ്കെടുത്തിരുന്നു. പീഡിപ്പിച്ചുവെന്ന ആരോപണം ശരിയായിരുന്നുവെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോ എന്നും ബിഷപ്പ് ചോദിക്കുകയുണ്ടായി.