മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; യുവതിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളനോട്ട് തന്നെയെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. മഞ്ചേശ്വരം 43ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയാണ് കള്ളവോട്ടിന് ശ്രമിച്ചത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുവതിയെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. 43ാം നമ്പർ ബൂത്തിലെ വോട്ടർ അല്ലാതിരിന്നിട്ടും നബീസ അവിടെയെത്തിയത് കള്ളവോട്ട് ചെയ്യാൻ തന്നെയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
നബീസയുടെ ഭർത്താവ് മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനാണെന്നാണ് സൂചനയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ഒരു ബൂത്തിലും റീപോളിംഗ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റീപോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ല. ആറു മണിവരെ ക്യൂവിൽ നിന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഎസ്എസ് അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ് ജാതിയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നുവെന്നും സമദൂരത്തിൽ നിന്നും ശരിദൂരത്തിലേക്ക് പോയതെന്തിനാണെന്നും സമദൂരമല്ലേ ശരിയെന്നുമുള്ള മീണയുടെ പ്രസ്താവനയാണ് വിവാദമായത്. മീണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് വക്കീൽ നോട്ടീസ് അയച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു പരാമർശം.












Click it and Unblock the Notifications