ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികളുടെ വിശ്രമസ്ഥലമായി മാറി
കുന്ദമംഗലം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഐഇഡി കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികളുടെ വിശ്രമസ്ഥലമായി മാറി.
കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ആപ്പീസിനടുത്തുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ക്ലസ്റ്റർ റിസോർസ് സെന്‍ററിന്‍റെ (സിആർസി) മുകളിലെ ഐഇഡി. കേന്ദ്രത്തിലാണ് കഴിഞ്ഞ ആറ് മാസമായി പഞ്ചായത്ത് ശുചിമുറി നിർമ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കന്നത്.
ഇതിനു വേണ്ടി ഭിന്നശേഷിക്കാരായ കുട്ടികളെ സി.ആർ.സിയിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റുമുള്ള മൂന്ന് സെന്റ് സ്ഥലം തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടി ടാർ പോളിൻ കൊണ്ട് കെട്ടിമറച്ചിട്ടുമുണ്ട്.

2014ലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇവിടെ കേന്ദ്രം സ്ഥാപിച്ചത്. ഇതുവരെ പഞ്ചായത്തധികൃതർ ഈ കേന്ദ്രം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടില്ല.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോനിയമസഭാ മണ്ഡലങ്ങളിലും സ്ഥാപിക്കുന്ന ഐ.ഇ.ഡി ഓട്ടിസം പാർക്ക് ഈ കേന്ദ്രത്തിൽ ക്രമീകരിക്കാനും ഈ മാസം 26 ന് ഉദ്ഘാടനം ചെയ്യാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ ഇതിന് അനുവാദം നൽകിയിരുന്നില്ല.
ഇത് സംബന്ധിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും പഞ്ചായത്തധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ ഗ്രാമസേവാകേന്ദ്രം തുടങ്ങാനാണ് പഞ്ചായത്തധികൃതരുടെ നീക്കമെന്നാണറിയുന്നത്.












Click it and Unblock the Notifications