ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം; സിപിഎമ്മിന്റെ വിജയം രാഷ്ട്രീയമായ പരാജയമാണെന്ന് പികെ കൃഷ്ണദാസ്
കണ്ണൂര്‍: ചെങ്ങന്നൂരിലെ സിപിഎമ്മിന്റെ വിജയം രാഷ്ട്രീയമായി പരാജയമാണെന്നും വിജയത്തിനു പിന്നില്‍ ജാതി-മത ഏകീകരണവും അധികാര ദുര്‍വിനിയോഗവുമാണെന്നും ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് താല്‍ക്കാലികമായി ലഭിച്ച വിജയമാണിത്.
ഏഴായിരത്തോളം വോട്ടുകള്‍ എന്‍ഡിഎ മുന്നണിക്ക് കുറഞ്ഞെങ്കിലും മുന്നണിയുടെ സംഘടാനപരവും രാഷ്ട്രീയവുമായ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. യുഡിഎഫ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ ബൂത്തിലും പഞ്ചായത്തിലും പോലും യുഡിഎഫിന് സംഭവിച്ച പരാജയം ഇതാണ് കാണിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് രൂപം കൊണ്ട ബിജെപി വിരുദ്ധചേരി സംസ്ഥാനത്തും രൂപം കൊണ്ടു എന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മറ്റൊരു ഫലമെന്നും അദ്ദേഹം പറഞ്ഞു.

മതപരവും ജാതീയവുമായ ധ്രുവീകരണമാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ നടത്തിയത്. ഹിന്ദു സമൂഹത്തെ ജാതിയുടേയും ഉപജാതിയുടേയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക, മതന്യൂനപക്ഷങ്ങളില്‍ ഭയാശങ്ക സൃഷ്ടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സിപിഎം തെരഞ്ഞെടുപ്പില്‍ ചെയ്തത്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ശക്തികള്‍ ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തിന്റെ പേരിലും കര്‍ണ്ണാടകയില്‍ ലിംങ്കായത്ത് വിഭാഗത്തിന്റെ പേരിലും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ഭിന്നതയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ജാതി-മത വിഭാഗങ്ങളെ കൂടെ ചേര്‍ത്തും ഭിന്നിപ്പിച്ചും സിപിഎം നടത്തിയത്. സിപിഎമ്മിന്റെ രാഷ്ട്രീയപരമായ പരാജയമാണ് ഇത് കാണിക്കുന്നത്. സംസ്ഥാന ഭരണം നിശ്ചലമാക്കി മന്ത്രിമാര്‍ മുഴുവന്‍ മണ്ഡലത്തിലെത്തി വാഗ്ദാന പെരുമഴ സൃഷ്ടിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ എന്‍ഡിഎ വരും ദിവസങ്ങളില്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications