ചെർപ്പുളശ്ശേരി നഗരസഭയിൽ മുന്നണി ധാരണ പ്രകാരമുള്ള അധികാര മാറ്റത്തിന് കളമൊരുങ്ങുന്നു
പാലക്കാട് : യു ഡി എഫ് ഭരിക്കുന്ന ചെർപ്പുളശ്ശേരി നഗരസഭയിൽ മുന്നണി ധാരണ പ്രകാരമുള്ള അധികാര മാറ്റത്തിന് കളമൊരുങ്ങുന്നു. ആദ്യ രണ്ടര വർഷം കോൺഗ്രസിനും ,തുടർന്നുള്ള രണ്ടര വർഷം മുസ്ലീം ലീഗിനും ചെയർമാൻ സ്ഥാനം നൽകാനാണ് അധികാരത്തിലേറുമ്പോൾ ഉണ്ടായിരുന്ന ധാരണ. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാൽ കോൺഗ്രസിലെ ശ്രീലജ വാഴക്കുന്നത്തിനാണ് നഗരസഭയുടെ പ്രഥമ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കാൻ ഭാഗ്യം ലഭിച്ചത്.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ കെ കെ എ അസീസാണ് വൈസ് ചെയർമാൻ . ഇനി രണ്ടര വർഷം ലീഗിന് ചെയർമാൻ സ്ഥാനവും ,കോൺഗ്രസിന് വൈസ് ചെയർമാൻ സ്ഥാനവും ലഭിക്കും.അധികാര കൈമാറ്റം സംബന്ധിച്ച് അവ്യക്തകൾ നിലനിൽക്കുന്നുണ്ടെങ്കിലും മെയ് പത്തിന് ശേഷം തന്റെ രാജിക്കത്ത് പാർട്ടിക്ക് നൽകുമെന്ന് വൈസ് ചെയർമാൻ കെകെഎ അസീസ് പറഞ്ഞു. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതകളൊന്നുമില്ലെന്നും മുന്നണി മര്യാദ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചെയർപേഴ്സൺ ആരാകും എന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിദേശയാത്രയിലുള്ള അദ്ദേഹം തിരിച്ചെത്തിയ ഉടൻ പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്നാണ് വ്യക്തമാക്കിയത് .
അതേ സമയം കോൺഗ്രസിലും വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച് ധാരണയായിട്ടില്ല .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂടിയായിട്ടുള്ള നഗരസഭാ അംഗം പി.പി. വിനോദ് കുമാർ ,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും മുതിർന്ന അംഗമമായ പി.രാംകുമാർ തുടങ്ങിയവരുടെ പേരുകൾ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് യുഡിഎഫ് സമിതിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ഷെർണ്ണൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹരിശങ്കർ പറഞ്ഞു.
മെയ് മാസത്തിൽ ഇക്കാര്യത്തിൽ വ്യക്തതുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട സി.പി.എം. ഭരണത്തിന് അന്ത്യം കുറിച്ചാണ് നഗരസഭയായ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ചെർപ്പുളശ്ശേരിയിൽ യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടര വർഷം കൊണ്ടു തന്നെ ഭരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവക്കാൻ കഴിഞ്ഞതായാണ് യു ഡിഎഫ് ന്റെ വിലയിരുത്തൽ.
ഫണ്ട് ചില വഴിച്ചതിൽ മുന്നിലെത്താൻ സാധിച്ചതും നഗരസഭയുടെ വലിയ നേട്ടമയാണ് ഭരണസമിതി കാണുന്നത്. തുടർന്നും അഭിപ്രായ ഭിന്നതകളില്ലാതെ ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മുന്നണി നേതൃത്വം ശമിക്കുന്നത്. 16-ാം വാർഡിൽ അംഗം മരണപ്പെട്ടതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കരുതലോടെയുള്ള നീക്കങ്ങളുമായാണ് ഇക്കാര്യത്തിൽ നേതൃത്വം മുന്നോട്ട് പോകുന്നത് .