ഒളിക്യാമറ ദൃശ്യങ്ങള്‍: രാഘവനെതിരെ കുരുക്ക് മുറുകുന്നു, തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് തേടി
Recommended Video
കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ തിരഞ്ഞെടുപ്പ് ചിലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ പ്രതിരോധത്തിലായി യുഡിഎഫ്. ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് സിറ്റിങ് എംപി കൂടിയായ എം കെ രാഘവന്‍ കുടുങ്ങിയത്.
ടൈം മാഗസിന്‍ കവറില്‍ ഫോട്ടോഷോപ്പുമായി കണ്ണന്താനത്തിന്‍റെ പ്രചരണം; കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഘവനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ പ്രചരണമാണ് ഇടതുമുന്നണി നടത്തുന്നത്. ഇതിനിടെയാണ് രാഘവന് കുരുക്കി മുറുക്കി കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഉടപെടുന്നത്.
വലിയ പ്രതിസന്ധി
ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം രാഘവനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത് യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
ഹോട്ടല്‍ തുടങ്ങാനായി
നഗരത്തില്‍ ഒരു ഫൈവ് സ്റ്റാര് ഹോട്ടല്‍ തുടങ്ങാനായി പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം ആവ്യശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കള്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ പ്രതിനിധികളായി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ എംകെ രാഘവനെ സമീപിക്കുകയായിരുന്നു.
ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്
ഇടപാടിന് മധ്യസ്ഥ വഹിക്കുന്നതിന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്.
20 കോടിരൂപ
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി 20 കോടിരൂപയാണ് തനിക്ക് ചെലവായതെന്നും ഇതില്‍ രണ്ടു കോടി രൂപ പാര്‍ട്ടി പണമായി നല്‍കിയെന്നും ബാക്കി താന്‍ തന്നെ കണ്ടെത്തുകയായിരുന്നെന്നും എംകെ രാഘവന്‍ പറയുന്നു.
രാഘവന്‍ പറയുന്നു
വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വലിയ തുക ചെലവുണ്ടെന്നും രാഘവന്‍ പറയുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നും ടിവി9 റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍
ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ഇടപെടല്‍ ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചത്.
ഗൗരവമേറിയ ആരോപണം
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നും ടീക്കാറാം മീണ വ്യക്തമാക്കി. സംഭവത്തില്‍ ഇടതുമുന്നണി ഇന്ന് പരാതി നല്‍കാനിരിക്കെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ഇടപെടല്‍.
പ്രചരണമായുധമാക്കി ഇടതുമുന്നണി
അതേസമയം, എം കെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയത് കോഴിക്കോട് മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണമായുധമാക്കുകയാണ് ഇടതുമുന്നണി. ശക്തനായ എതിരാളി വന്നതിന് പുറമെ കോഴആരോപണം കൂടി പുറത്തുവന്നതോടെ മണ്ഡലം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്.
പ്രതീക്ഷ
പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി കോഴിക്കോട് മണ്ഡലത്തില്‍ രാഘവന്‍ നേടിയ മേല്‍ക്കൈ കോഴ ആരോപണത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. രാഘവന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള യുഡിഎഫ് പ്രചരണം.
ആശങ്ക
കോഴ ആരോപണം പുറത്തു വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് രാഘവന്‍ വ്യക്തമാക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇടതുപക്ഷത്തിന് ഇത് മേല്‍ക്കൈ നേടികൊടുക്കുമെന്നാണ് വിലയിരിത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് കോഴിക്കോടിനെക്കുറിച്ച് അറിയേണ്ടതെല്ലാം