'മുഖ്യമന്ത്രി സൂര്യനെപ്പോലെ,അടുത്തു പോയാൽ കരിഞ്ഞു പോകും'; ബിജെപി ഇവിടെ ഒരു സീറ്റും പിടിക്കില്ല'
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഒരു സീറ്റും പിടിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂർ ബിജെപിക്ക് തൊടാൻ പോലും സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്തായെന്നതിന് കേന്ദ്ര സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
'ആറോ ഏഴോ ഏജന്‍സികള്‍ ചേർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുത്തിക്കലക്കിയിട്ട് എന്തും ചെയ്യുമെന്ന നിലപാടിലേക്ക് എത്തിയിട്ട് നിങ്ങൾക്ക് മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരുവഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അന്വേഷ ഏജന്‍സികള്‍ എത്താനാകാത്തത്. ബിജെപിയും യുഡിഎഫും ആഗ്രഹിക്കാത്തത് കൊണ്ടല്ല, പക്ഷേ ആഗ്രഹിച്ചാലും സൂര്യനെപ്പോലെ എത്താനാവത്ത അത്രയും ദൂരത്തിലാണ്,സൂര്യനെ പോകും, കരിഞ്ഞുപോകും. അതാണ് കാര്യം. ഏതെങ്കിലും ഒരു കാര്യം വെച്ച് ആർക്കെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും ചെയ്ത് കൊടുക്കുകയെന്ന നിലപാട് സിപിഎമ്മിന് ഇല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമില്ല. കെ സുരേന്ദ്രനെതിരായ കേസ് നടക്കുകയല്ലേ, അതൊക്കെ ഇനിയും നടക്കും',

'ഇന്നത്തെ രീതിയിൽ മുന്നോട്ട് പോയാൽ, ബിജെപി തിരിച്ച് അധികാരത്തിൽ വന്നാൽ പിന്നെ ജനാധിപത്യ ഇന്ത്യ ഉണ്ടാവില്ല, മതനിരപേക്ഷ ഭരണഘടന ഉണ്ടാകില്ല. അവർ തന്നെ ഉണ്ടാക്കുന്ന ഹിന്ദു രാഷ്ട്ര ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കാനുള്ള വിശാല വേദിയാണ് ഇന്ത്യ' മുന്നണി. അതിനെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തരുതെന്നാണ് ഞങ്ങൾ കോൺഗ്രസിനോട് പറയുന്നത്. കോൺഗ്രസിന്റേത് മൃതുഹിന്ദുത്വ നിലപാടാണ്. അനുഭവത്തിൽ നിന്നും അവർ പഠിക്കുന്നില്ല.
തൃശൂരില്‍ എന്തോ വലിയ ഭൂകമ്പം സൃഷ്ടിക്കാന്‍ പോകുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. തൃശൂര്‍ തൊടാന്‍ പോകുന്നില്ല. അവർ ഒരു സീറ്റുംപിടിക്കാന്‍ പോകുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പറഞ്ഞത് 30 പ്ലസ് എന്നായിരുന്നു. എന്നിട്ടോ, ഉള്ള ഒന്നുംപോയി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ബിജെപി പിടിക്കൂല. കേരളത്തിന്റെ ഏറ്റവും വലിയ ശത്രു ഭരണകൂടസ്ഥാനപനങ്ങളെ എല്ലാം തകര്‍ത്ത് ഫാസിസത്തിലൂടെ പോകുന്ന ബിജെപിയാണ്. ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. വർഗീയതയാണ് അവർ ഉദ്ദേശിക്കുന്നത്. സാര്‍വദേശീയ മതങ്ങളായ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗത്തിലെ ജനങ്ങളെ കേരളത്തില്‍ വിന്യസിച്ചതുപോലെ ജനസംഖ്യാടിസ്ഥാനത്തില്‍ വിന്യസിച്ച ഒരു രാജ്യവും നാടും ഈ ഭൂമിയില്‍വേറെയില്ല. ആർഎസ്എസുകാർക്കും ബി ജെ പികാർക്കും അത് ഇതുവരെ മനസിലായിട്ടില്ല', എംവി ഗോവിന്ദൻ പറഞ്ഞു.












Click it and Unblock the Notifications