കർഷക സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രിയും സമരമുഖത്തേക്ക്, മന്ത്രിമാരും പങ്കെടുക്കും
തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ ദില്ലിയില്‍ ദിവസങ്ങളായി ആയിരക്കണക്കിന് കര്‍ഷകര്‍ തുടരുന്ന സമരത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. തിരുവനന്തപുരത്ത് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് കര്‍ഷക ദിനത്തില്‍ സംയുക്ത കര്‍ഷക സമിതി സമരപരിപാടി സംഘടിപ്പിക്കുന്നത്.
Recommended Video
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് കേരളം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. ബദല്‍ നിയമത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിനിടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കാര്‍ഷിക നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടയിട്ടത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ആദ്യം ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തളളിയ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള അടിയന്തര സാഹചര്യം ഇല്ലെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മറുപടി നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാരും പ്രതിപക്ഷവും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി.
സര്‍ക്കാരിന്റെ ശുപാര്‍ശ തളളിക്കളയാനുളള അധികാരവും നിയമസഭ വിളിക്കുന്നതില്‍ വിവേചനാധികാരവും ഗവര്‍ണര്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്ത് വന്നു. ജനുവരി 8ന് ബജറ്റ് സമ്മേളനം ചേരുമ്പോള്‍ കാര്‍ഷിക നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.