'മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ല'; വിവരാവകാശരേഖയിൽ പറയുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് സ്വന്തം ചെലവിൽ എന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ യാത്രക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു. കൊച്ചിയിലെ ഹരിദാസ് എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിലാണ് മറുപടി.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും കെ ബി ഗണേഷ് കുമാറിന്റെയും വിദേശ യാത്രയും സ്വന്തം ചെലവിൽ ആണെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. 12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ആണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കാെച്ചുമകനും ഉണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ ആണ് അദ്ദേഹവും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയത്.

വിദേശ യാത്ര സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. സാധാരണ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡി ജി പി അടക്കം എത്താറുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ മാത്രമാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത്.
ഈ മാസം ആറിന് ആയിരുന്നു മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്ക് മുൻപ് മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും വിദേശത്തേക്ക് പോയിരുന്നു. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്ത് പോയതിനെതിരെ വിമർശനം ഉയർന്നിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടയുള്ളവർ രഹസ്യമായി വിദേശ യാത്ര നടത്തി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. അടിയന്ത തീരുമാനങ്ങൾ എടുക്കേണ്ട സഹാചര്യത്തിലും മന്ത്രി സഭ യോഗം ചേരാത്തത് എന്താണെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞ് നടന്ന പിണറായി വിജയൻ ഇടത് പക്ഷം മത്സരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോയില്ലെന്നും വി ഡി സതീശൻ വിമർശനം നടത്തി.
ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി വിജയൻ സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കും എന്ന് വി ഡി സതീശൻ പിണറായിയെ പരിഹസിച്ചിരുന്നു.












Click it and Unblock the Notifications