കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷം, തിരിച്ചടിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച കൊവിഡ് ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ കേരളത്തില്‍ ഒരാള്‍ പോലും മരണപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ചികിത്സയുടെ കാര്യത്തില്‍ പരാതികളൊന്നും ഒരു ഘട്ടത്തിലും ഉയര്‍ന്നിട്ടില്ല. മാത്രമല്ല രണ്ടാം തരംഗത്തേയും കേരളം ഫലപ്രദമായി തന്നെ നേരിടുകയാണ്. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന്‍ ഇത്ര കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അതിനെ നേരിടാനും കേരളം സജ്ജമാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കുന്നു. തൊഴിലിടങ്ങള്‍ അടച്ചിടേണ്ടി വന്നതോടെ പട്ടിണി മരണങ്ങള്‍ പടരേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ ഒരാള്‍ക്ക് പോലും കൊവിഡ് കാലത്ത് വിശന്നുറങ്ങേണ്ടി വന്നിട്ടില്ല. അതാണ് നമ്മള്‍ വിഭാവനം ചെയ്ത ഭരണസംസ്‌ക്കാരത്തിലെ മാറ്റം എന്നും പിണറായി ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജനങ്ങളുടെ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കാനുതകുന്ന ആശ്വാസ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. പെന്‍ഷന്‍ തുക ഉയര്‍ത്തിയും ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തിയും നികുതി ഇളവുകള്‍ നല്‍കിയുമൊക്കെ സര്‍ക്കാര്‍ മികച്ച ഇടപെടലുകള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം നടത്താനും സാധിച്ചു. കേ്ന്ദ്ര പാഠപദ്ധതിയുളള സ്‌കൂളുകളില്‍ ഇക്കുറി പരീക്ഷ നടത്താതെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തി പരീക്ഷ നടത്തി. അത് മൂലം ഒരു കുട്ടിക്ക് പോലും കൊവിഡ് വരുന്ന സാഹചര്യം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.

ലോകത്തിന്റെ സമ്പദ്ഘടനയെ കൊവിഡ് രൂക്ഷമായി ബാധിച്ചപ്പോള്‍ കേരളം കഴിയാവുന്ന വിധത്തിലൊക്കെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു. ഇരുപതിനായിരം കോടി രൂപയുടെ രണ്ട് കൊവിഡ് പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാത്രമല്ല വ്യവസായ ഭദ്രദ, സുഭിക്ഷ കേരളം പോലുളള ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തി.

സര്‍ക്കാര്‍ പൂര്‍ണ പരാജയം ആണെന്നും നിസ്സാര കാര്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ജനങ്ങളെ കാണാന്‍ തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ നടക്കുന്ന കൊവിഡ് പരിശോധനകളില്‍ 75 ശതമാനവും ആന്റിജന്‍ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഈ പരിശോധന മാറ്റി ആര്‍ടിപിസിആര്‍ ആക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തിലൂടെ അല്ല മുഖ്യമന്ത്രി മറുപടി പറയേണ്ടത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കുന്ന പിന്തുണ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളില്‍ പിഴവുകളുണ്ടെന്നും വിദഗ്ധര്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടും അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications