കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കണ്ടെത്താൻ ഐസിഎംആര്‍ മാതൃകയില്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കണ്ടെത്താന്‍ സിറൊ പ്രിവലന്‍സ് പഠനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐസിഎംആര്‍ നടത്തിയ പ്രിവലന്‍സ് പഠനത്തില്‍ ഒരു സംസ്ഥാനത്തെയും മുഴുവന്‍ ജില്ലകളും പഠനവിധേയമാക്കാറില്ല. അത് അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. അതിനാല്‍ അതിന്റെ ഭാഗമായ സാമ്പിള്‍ കളക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഠനത്തിന്റെ അന്തിമഫലങ്ങള്‍ വൈകാതെ ലഭ്യമാകും. കേരളത്തിലുണ്ടായ കോവിഡ് വ്യാപനത്തെക്കുറിച്ച് വളരെ സമഗ്രമായ ചിത്രം ലഭിക്കാന്‍ ഈ പഠനം സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗവ്യാപനം കുറഞ്ഞ തോതിലും, കാലതാമസമെടുത്തും ആണ് കേരളത്തില്‍ ഉണ്ടായതെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ അതിനു മുമ്പുള്ള മാസങ്ങളേക്കാള്‍ കൂടിയ നിരക്കില്‍ രോഗം വ്യാപിച്ചു എന്ന് നാം കണ്ടതാണ്.
നമ്മുടെ നിയന്ത്രണങ്ങളില്‍ ഉണ്ടായ ഇളവുകള്‍ അതിനു കാരണമായിട്ടുണ്ടാകാം. അക്കാര്യത്തില്‍ വ്യക്തിപരവും സാമൂഹികവും ആയ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി കര്‍ശനമായ ജാഗ്രത പുലര്‍ത്താനുള്ള ഉത്തരവാദിത്വം നാമോരുത്തരും ഏറ്റെടുക്കണം. രോഗം പിടിപെടാത്ത ഒരുപാടാളുകള്‍ കേരളത്തിലുള്ളതിനാല്‍, ഈ നിയന്ത്രണങ്ങള്‍ പാലിക്കാതെ നമുക്ക് മുമ്പോട്ടുപോകാന്‍ ആകില്ല.
രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗങ്ങളിലൊന്നാണ് വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാകേണ്ടതില്ല. വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. ഇതുമായി കേന്ദ്രസര്‍ക്കാരിനെയും ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.