'ഇഡി നോട്ടീസുമായി വന്നാൽ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയത്?'; പ്രതികരണവുമായി മുഖ്യമന്ത്രി
കണ്ണൂർ: കിഫ്‌ബി മസാല ബോണ്ടിൽ ഇഡി നോട്ടീസിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരിൽ നോട്ടീസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ആർബിഐ നിഷ്‌കർഷിക്കുന്ന വ്യവസ്ഥയിൽ അണുവിട വ്യത്യാസമില്ലാതെയാണ് കാര്യങ്ങൾ ചെയ്‌തിരിക്കുന്നതെന്ന് കണ്ണൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പിണറായി ചൂണ്ടിക്കാട്ടി.
കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തിയെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്. വായ്‌പയെടുത്ത് ഭൂമിക്കച്ചവടം നടത്തി എന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തുവെന്നും പിണറായി പറഞ്ഞു.

അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ? കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ, അതിനേ പറ്റൂ. പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി പശ്ചാത്തല സൗകര്യ വികസനമാണ് നടത്തിയത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളിലുണ്ടായിരുന്ന നിരാശ എല്ലാം എൽഡിഎഫ് സർക്കാർ വന്നതോടെ മാറി. ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്തു. ഓരോ വർഷവും എന്തെല്ലാം ചെയ്‌തുവെന്ന് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. 600ൽ 580 വാഗ്‌ദാനവും പൂർത്തിയാക്കി 2021ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒരു നാടിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്തം നേരിടേണ്ടി വന്നു. പ്രളയത്തിന് ശേഷം നാടെങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു; മുഖ്യമന്ത്രി പറഞ്ഞു.
സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്രം ഒരു സഹായവും ചെയ്‌തിട്ടില്ല. സഹായിക്കുന്നവരെ കൂടി മുടക്കി. കേരളം ഇനിയും തകരട്ടെ എന്ന മനോഭാവമായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു. 2021ൽ യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ 1600 രൂപ പെൻഷൻ ആർക്കും കിട്ടില്ലായിരുന്നു. 64,000 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് സാധിച്ചു. ഇതെല്ലാം തുടർ ഭരണം കൊണ്ടുണ്ടായതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്തെന്നും പിണറായി വ്യക്തമാക്കി എൽഡിഎഫ് കരുത്തോടെ മുന്നോട്ട് പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. 10 വർഷമായി ഭരണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു എന്നത് നാട് അംഗീകരിക്കുന്ന കാര്യമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഇപി ജയരാജൻ, സത്യൻ മൊകേരി, കെകെ രാഗേഷ്, കെപി സഹദേവൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡിസംബർ പതിനൊന്നിന് രണ്ടാംഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഈ ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ വൈകീട്ട് അവസാനിക്കും. ഡിസംബർ പതിമൂന്നിനാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരിക.












Click it and Unblock the Notifications