'നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണം'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംരംഭക സംഗമം ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണമെന്നും അതിനുള്ള ഹൃദയവിശാലത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വലിയ കടക്കെണിയിലാണെന്നും വരുത്തി തീര്‍ക്കാനുള്ള കുപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമമാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം 8 മാസത്തിനുള്ളിൽ മറി കടന്ന ഈ പദ്ധതി വഴി ഇതുവരെ 1,24,254 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 7,533 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 2,67,828 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ വ്യാവസായിക - വാണിജ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്. കേരളം വ്യവസായത്തിനും വാണിജ്യത്തിനും അനുയോജ്യമല്ലെന്ന കുപ്രചരണങ്ങൾക്ക് ഈ പദ്ധതി അന്ത്യം കുറിച്ചിരിക്കുന്നു.
വ്യാവസായിക പുനഃസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം കെട്ടിപ്പടുക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവയുടെ ഫലമായി നമ്മുടെ സംസ്ഥാനത്തിന്റെ ജി.ഡി.പി തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യാവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവിൽ വളര്‍ന്നത്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായിരിക്കുന്നു.
ഈ നേട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പുവരുത്തി നമുക്കു മുന്നോട്ടു പോകാനാകണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച ഉറപ്പിക്കണം. അതിന് കരുത്തുപകരാന്‍ സംരംഭക സംഗമത്തിനു സാധിക്കും. കൂടുതൽ ഇച്ഛാശക്തിയോടെ നാടിന്റെ വികസനവും സാമൂഹ്യ പുരോഗതിയും കൈവരിക്കാനായി ഒരുമിച്ച് പ്രയത്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരംഭക മഹാസംഗമത്തില്‍ പതിനായിരത്തോളം സംരംഭകര്‍ എത്തിയെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്. '10,000 സംരംഭകരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലുമേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സംരംഭക വർഷം പദ്ധതിയിലൂടെ 40,000 സ്ത്രീകൾ സംരംഭകരായി എന്നത് പലരേയും ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. സംരംഭങ്ങളാരംഭിക്കാൻ മുന്നിട്ടിറങ്ങിയ അതേ ഉത്സാഹത്തോടെ ഇന്നത്തെ സംഗമത്തിനെത്തിയ സ്ത്രീകളുടെ എണ്ണവും അത്‌ഭുതം സൃഷ്ടിച്ചു', മന്ത്രി പി രാജീവ് പറഞ്ഞു.












Click it and Unblock the Notifications