'സേനയുടെ നടപടികൾക്ക് പൂർണ പിന്തുണ, നമുക്കെല്ലാവർക്കും ഒരുമിച്ച് നിൽക്കാം'; ഓപ്പറേഷൻ സിന്ദൂറിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: പാകിസ്ഥാനിൽ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റെ ഏത് നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. കേന്ദ്ര സർക്കാരിനും സേനകൾക്കും ഇക്കാര്യത്തിൽ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം; പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂർ ഒരു തുടക്കം മാത്രമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി പ്രതികരിച്ചത്. ഭീകരര്‍ക്കെതിരായ നടപടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും എകെ ആന്റണി പറഞ്ഞു. ഭീകരര്‍ക്കെതിരായ ഏതു നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതിനാൽ ഭീകരതക്കെതിരായ ഏതു നീക്കത്തിനും കേന്ദ്രത്തിന് പൂര്‍ണ പിന്തുണ നൽകുകയാണെന്ന് ആന്റണിയും മാധ്യങ്ങളോട് പറഞ്ഞു.
അതിനിടെ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു. ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനമുണ്ടെന്നാണ് ശശി തരൂർ പറഞ്ഞത്. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നുവെന്നും എങ്കിലും യുദ്ധം ആർക്കും വേണ്ടെന്നും ഇനി സംഘർഷത്തിൽ അയവ് വരുത്താമെന്നും ശശി തരൂർ പറഞ്ഞു.
ഇന്ത്യ ആക്രമിച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ലെന്നും ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നുമാണ് ശശി തരൂർ തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചത്.












Click it and Unblock the Notifications