കനത്ത മഴ; നെടുമ്പാശ്ശേരി വിമാനത്താവളം താൽക്കാലികമായി അടച്ചു, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽക്കാലികമായി അടച്ചിടാൻ തീരുമാനം. വെള്ളിയാഴ്ച രാവിലെ 9 മണിവരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് സിയാൽ വ്യക്തമാക്കി. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചു വിടാനും നിർദ്ദേശമുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ടേക്ക് ഓഫും നിർത്തിവെച്ചിരിക്കുകയാണ്.
വിമാനത്താവളത്തിന് പുറകിലായുളള ചെങ്കൽചോട്ടിൽ ജലനിരപ്പ് ഉയർന്നതാണ് വിമാനത്താവളം അടച്ചിടാൻ കാരണം. ഇതോടെ വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. രാത്രിയിലും ശക്തമായ മഴ തുടർന്നാൽ റൺവേയിലേക്കും വെള്ളം കയറാനാണ് സാധ്യത. ആ സാഹചര്യത്തിലാണ് മുൻ കരുതൽ നടപടിയെന്ന നിലയിൽ വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളം അടയ്ക്കുകയും സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നതിനും അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്, ഇതുവരെ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെരിയാറിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളിലാണ് കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.












Click it and Unblock the Notifications