കോയമ്പത്തൂർ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
തിരുവനന്തപുരം: അവിനാശി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപയും ബാക്കി തുക പിന്നീട് നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതു കൂടാതെ അപകടത്തിൽ പരുക്കേറ്റ എല്ലാ യാത്രക്കാരുടെയും ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിക്കാൻ 20 ആംബുലൻസുകൾ അവിനാശിയിൽ എത്തിച്ചിട്ടുണ്ട്.

നിലവിൽ പ്രഖ്യാപിച്ച ധനസഹായങ്ങൾക്ക് പുറമെ കൂടുതൽ ധനസഹായവും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന കാര്യവും സർക്കാർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഡിജിപിയും തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഏകോപിപ്പിച്ചിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനും, മന്ത്രി വിഎസ് സുനിൽ കുമാറും അവിനാശിയിൽ എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ വെച്ച് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ബസിൽ കണ്ടയ്നർ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ച 19 പേരും മലയാളികളാണ്. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്.












Click it and Unblock the Notifications