മഞ്ഞുരുക്കം; പുനഃസംഘടന ചർച്ച വീണ്ടും സജീവമാക്കി നേതാക്കൾ..3 ജില്ലകളിൽ ധാരണ
തിരുവനന്തപുരം; പ്രതിസന്ധിയ്ക്ക് ഒടുവിൽ കോൺഗ്രസിൽ പുനഃസംഘടന നടപടികൾ പൂർത്തിയാക്കാൻ തിരുമാനം. പട്ടികയെ ചൊല്ലി എം പിമാർ ഹൈക്കമാന്റിന് പരാതി നൽകിയതോടെയായിരുന്നു പുനഃസംഘടന അനിശ്ചിതത്വത്തിലായത്. ഇതിനിടയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുകയും ചെയ്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ചർച്ച നടത്തിയിരുന്നു.

പുനഃസംഘടന പട്ടികയെ ചൊല്ലി ചില എം പിമാർ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എ ഐ സി സി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് പാർട്ടിയിൽ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴിയൊരുങ്ങിയത്. ഇതിനിടെ അത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന നിലപാട് വി ഡി സതീശനും കൈക്കൊണ്ടു. എന്നാൽ സതീശന്റെ നിലപാട് അധ്യക്ഷനെ ചൊടിപ്പിക്കുകയായിരുന്നു. കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന് പാർട്ടിയിൽ പുതിയ ചേരി ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന സംശയമാണ് സുധാകര പക്ഷം ഇതോടെ ഉയർത്തിയത്.

എന്നാൽ മാസങ്ങളെടുത്ത് ചർച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയിൽ നിന്നും പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും സമ്മർദ്ദം തുടർന്നാൽ പദവി ഒഴിയുമെന്നതുൾപ്പെടെയുള്ള മുന്നറിയിപ്പായിരുന്നു സുധാകരൻ നൽകിയത്. പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് വി ഡി സതീശനും കെ സുധകാരനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഏകദേശം നാല് മണിക്കൂറോളം ചർച്ച നീണ്ടു.

നേതാക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനല്ല മറിച്ച് പാർട്ടിയിൽ ഉയർന്ന പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നത് മാത്രമായിരുന്നു തന്റെ ആവശ്യം എന്ന് കൂടിക്കാഴ്ചയിൽ വി ഡി സതീശൻ വ്യക്തമാക്കി. ആരേയും പട്ടികയിൽ തിരുകി കയറ്റണമെന്ന താത്പര്യവും തനിക്ക് ഇല്ലെന്നും സതീശൻ പറഞ്ഞു. അതേസമയം കെ പി സി സി അധ്യക്ഷനോട് പരാതികൾ അറിയിക്കാതെ എം പിമാർ നേരിട്ട് ഹൈക്കമാന്റിനെ സമീപിച്ചതിലെ തന്റെ അതൃപ്തികൾ സുധാകരനും കൂടക്കാഴ്ചയിൽ പങ്കുവെച്ചു.

ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കണമെന്നും സംഘടന തലത്തിൽ ഐക്യം ആവശ്യമാണെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും അന്തിമ പട്ടിക തയ്യാറാക്കണം എന്ന നിലപാടിലേക്ക് നേതാക്കൾ എത്തിയെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ എതിർപ്പില്ലെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്.
ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കാമെന്നും നേതാക്കൾ സമ്മതിച്ചു.

വലിയ ജില്ലകളിൽ ഡി സി സി ഭാരവാഹികളായി 25 പേരെ നിശ്ചയിക്കാനാണ് കൂടിക്കാഴ്ചയിൽ ധാരണ ആയിരിക്കുന്നത്. മാത്രമല്ല നിർവ്വാഹക സമിതിയിലേക്ക് 26 പേരേയും ചെറിയ ജില്ലകളിൽ ഡി സി സി ഭാരവാഹികളായി 15 പേരേയും നിർവ്വാഹക സമിതിയിലേക്ക് 16 പേരേയും നിയമിക്കാനാണ് ധാരണ. മൂന്ന് ജില്ലകളിലെ പട്ടിക സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ബാക്കിയുള്ള ജില്ലകൾ സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. മുതിർന്ന നേതാക്കളുമായും പരാതി ഉന്നയിച്ചവരുമായും കൂടുതൽ ചർച്ച നടത്തിയ ശേഷമാകും അന്തിമ രൂപം തയ്യാറാക്കുക. പട്ടികയ്ക്ക് ഹൈക്കമാന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനിടെ തിങ്കളാഴ്ച വീണ്ടും സുധാകരനും വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തും. നടപടികൾ പൂർത്തിയാക്കി അടുത്ത ബുധനാഴ്ചയോടെ പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ












Click it and Unblock the Notifications