ധർമ സൻസദിലെ വിവാദ വിദ്വേഷപ്രസംഗം: നേതാക്കള്‍ക്ക് കത്തയച്ച് 5 മുന്‍ സായുധ സേന മേധാവികള്‍
ദില്ലി: മുസ്‌ലിംങ്ങൾക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് 5 മുന്‍ സായുധ സേനാ മേധാവികള്‍. ഹരിദ്വാറിലെ 'ധർമ സൻസദ്' പരിപാടിക്കിടെ മുസ്‌ലിംങ്ങൾക്കെതിരെ നടന്ന വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് അഞ്ച് മുൻ സായുധ സേനാ മേധാവികളും വിമുക്തഭടന്മാരും ഉദ്യോഗസ്ഥരും പ്രമുഖ പൗരന്മാരും ഉൾപ്പെടെ നൂറിലധികം പേരാണ് രാഷ്ട്ര നേതാക്കള്‍ക്ക് കത്തയച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡൽഹിയിലും അടുത്തിടെ നടന്ന വിവിധ പരിപാടികളിൽ ക്രിസ്ത്യാനികൾ, ദലിതുകൾ, സിഖുകാർ തുടങ്ങിയ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നതായി കത്തിൽ പറയുന്നു.
ഇത്തരം അക്രമ ആഹ്വാനങ്ങൾ ആന്തരികമായി പൊരുത്തക്കേടുണ്ടാക്കുമെന്നും ബാഹ്യശക്തികളെ ധൈര്യപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് നമ്മുടെ അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നു. "രാജ്യത്തിനകത്തെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ലംഘനം ശത്രുതാപരമായ ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും. കേന്ദ്ര സായുധ പോലീസ് സേനകളും (സിഎപിഎഫ്) പോലീസ് സേനകളും ഉൾപ്പെടെ യൂണിഫോമിലുള്ള നമ്മുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഐക്യവും കെട്ടുറപ്പും ഇത്തരം ആഹ്വാനങ്ങളെ അനുവദിക്കുന്നത് ഗുരുതരമായി ബാധിക്കും. നമ്മുടെ വൈവിധ്യമാർന്നതും ബഹുസ്വരവുമായ സമൂഹത്തിലെ ഒന്നോ അല്ലെങ്കിൽ മറ്റൊരു സമൂഹത്തിനെതിരായ അക്രമത്തിനുള്ള ആഹ്വാനം ശരിയല്ല" കത്തില്‍ പറയുന്നു.

മുസ്ലീങ്ങൾക്കെതിരായ അക്രമത്തിന് നേരിട്ട് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ "ധർമ്മ സൻസദിനെ" നേരിട്ട് പരാമർശിച്ചുകൊണ്ട് , "ഹിന്ദുക്കളുടെ ധർമ്മ സൻസദ് എന്ന് വിളിക്കപ്പെടുന്ന 3 ദിവസത്തെ മതസമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കം ഞങ്ങളെ വലിയ രീതിയില്‍ അസ്വസ്ഥരാക്കുന്നു. 2021 ഡിസംബർ 17 നും 19 നും ഇടയിൽ ഹരിദ്വാറിൽ നടന്ന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശങ്ങള്‍. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആവശ്യമെങ്കിൽ ആയുധമെടുത്ത് ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യയിലെ മുസ്ലീങ്ങളെ കൊല്ലാനും ആവർത്തിച്ചുള്ള ആഹ്വാനങ്ങളാണ് ധർമ്മ സൻസദിലുണ്ടായിരുന്നത്.
ആവശ്യമെങ്കിൽ യുദ്ധം ചെയ്തും കൊലപ്പെടുത്തിയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് ധാരാളം ആളുകൾ ഡൽഹിയിൽ ഒത്തുകൂടി പരസ്യമായി പ്രതിജ്ഞയെടുക്കുന്ന സംഭവവും കത്തിൽ പരാമർശിക്കുന്നുണ്ട്. "ഇത്തരത്തിലുള്ള കൂടുതൽ രാജ്യദ്രോഹ യോഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു," കത്ത് ചൂണ്ടിക്കാട്ടുന്നു. അതേസമയം അക്രമത്തിനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകരും ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തെഴുതിയിട്ടുണ്ട്.












Click it and Unblock the Notifications