കെ സുധാകരനെതിരായ വിവാദ പരാമർശം; എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കെ സുധാകരനെതിരായ വിവാദ പരാമർശങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരനിൽ നിന്നും ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൊഴിയെടുക്കും. വെള്ളിയാഴ്ച രാവിലെ 11 ന് കളമശേരി ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്.
എം വി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി അനിൽകാന്തിനായിരുന്നു പായ്ചിറ നവാസ് പരാതി നൽകിയത്. ഡി ജി പിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല.

പോക്‌സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നവാസ് പരാതി നൽകിയത്. രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മാധ്യമപ്രവര്‍ത്തകരെ പ്രധാന സാക്ഷികളാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് കൊണ്ട് എം വി ഗോവിന്ദൻ നടത്തിയ പരാതിയാണ് വിവാദമായത്. മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും എന്നായിരുന്നു ഗോവിന്ദൻ ആരോപിച്ചത്.
എന്നാൽ എം.വി ഗോവിന്ദൻ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് മോൻസൻ മാവുങ്കലിന്റെ അഭിഭാഷകൻ രംഗത്തെത്തി. അതിജീവിത നൽകിയ 164 മൊഴിയിലും പോലീസ് എഫ്ഐആറിലും കെ സുധാകരന്റെ പേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുധാകരനെ ചോദ്യം ചെയ്യുന്നത് പുരാവസ്ഥു തട്ടിപ്പ് കേസിലാണെന്ന് ക്രൈംബ്രാഞ്ചും വിശദീകരിച്ചിരുന്നു. അതേസമയം സംഭവത്തിൽ ഗോവിന്ദനെതിരെ കെ സുധാകരൻ നേരത്തേ രംഗത്തെത്തിയിരുന്നു. ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. ദേശാഭിമാനി പത്രത്തിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'164 പ്രകാരം രഹസ്യ മൊഴിയാണ് അതിജീവിത കോടതിയിൽ നൽകിയിരിക്കുന്നത്. ഇതെങ്ങനെയാണ് ലഭിച്ചതെന്ന് സിപിഎം വ്യക്തമാക്കണം. ഇതോടെ തനിക്കെതിരായ കേസിനു പിന്നിൽ സി പി എം ആണെന്ന് കൂടുതൽ വ്യക്തമായി വരികയാണ്', എന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം തന്നെ മാനനഷ്ടക്കേസ് കൊടുത്ത് പേടിപ്പിക്കാൻ സുധാകരൻ നോക്കേണ്ടെന്നും അതിനെ സി പി എമ്മും ദേശാഭിമാനിയും ശക്തമായിതന്നെ നേരിടുമെന്നുമായിരുന്നു സുധാകരന് ഗോവിന്ദൻ നൽകിയ മറുപടി.












Click it and Unblock the Notifications