Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീലിനെതിരെ ആരോപണമുന്നയിച്ച് ദമ്പതിമാർ സർക്കാർ ജോലി രാജിവെച്ചു; മറുപടിയുമായി എംഎല്‍എയും

വൃദ്ധസദനം സൂപ്രണ്ടിനെതിരെ മാട്രൺ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിയമപരമായി എടുക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്ന് എംഎല്‍എ

 kt-

മലപ്പുറം: ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് സർക്കാർ ജോലി രാജിവെച്ച സർക്കാർ ജീവനക്കാരായ ദമ്പതികളുടെ ആരോപണം നിഷേധിച്ച് കെ ടി ജലീല്‍ എം എല്‍ എ. മലപ്പുറം മൃ​ഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എ ജെ ജെയ്സൺ, തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരി എന്നിവരാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് രാജിവെച്ചത്. ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്നത് കെടി ജലീലാണെന്നും ദമ്പതികള്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം എല്‍ എയുടെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

താറടിക്കാനുള്ള നീക്കം വിലപ്പോവില്ല.

തിരുനാവായയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജയ്സണും അദ്ദേഹത്തിൻ്റെ ഭാര്യ, തവനൂർ വൃദ്ധസദനത്തിലെ മാട്രൺ, അനിത മേരിയും ചില വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാൽ വ്യക്തിപരമായി എന്നെ താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പത്രസമ്മേളനം വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. ജെയ്സൻ്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

kt jaleel

ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ: നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാം. തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചത്.

കേരളത്തിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമാണ് തവനൂരിലേത്. സൂപ്രണ്ടും മേട്രണും തമ്മിലുള്ള പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കരുതെന്ന് എന്നും എനിക്ക് നിർബന്ധമുണ്ട്. ഇക്കാര്യം ഇരുവരെയും ഓർമ്മപ്പെടുത്തിയിരുന്നു. മാസത്തിലൊരിക്കലെങ്കിലും അവിടെ പോവുകയും അന്തേവാസികളുമായി ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു.

വൃദ്ധസദനം സൂപ്രണ്ടിനെതിരെ മാട്രൺ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിയമപരമായി എടുക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചത്. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലീസ് ഓഫീസർമാരുടെ ഫോൺ പരിശോധിച്ചാൽ എളുപ്പം വെളിച്ചത്ത് കൊണ്ടുവരാനാകും. പോലീസുകാരുടെ ഫോണിൽ റെക്കാർഡിംഗ് സൗകര്യം ഉള്ളതിനാൽ ആർക്കും ഒന്നും മറച്ചുവെക്കാൻ കഴിയില്ല.

മാട്രൻ്റെ പരാതിയെ തുടർന്ന് സാമൂഹ്യനീതി വകുപ്പ്, തവനൂർ വൃദ്ധസദനം സുപ്രണ്ടിനെ സ്ഥലം മാറ്റുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മാട്രൺ അനിത മേരിക്ക് തവനൂർ വൃദ്ധസദനത്തിൽ വരുന്നതിനോ ജോലി എടുക്കുന്നതിനോ യാതൊരു തടസ്സവും നിലവിലില്ല. ആരോരുമില്ലാത്ത നൂറോളം വയോജനങ്ങളാണ് അന്തേവാസികളായി അവിടെ ഉള്ളത്. ജീവനക്കാർ തമ്മിലുള്ള കുശുമ്പും പ്രശ്നങ്ങളും ആ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അച്ഛനമ്മമാരുടെയും സഹോദരിമാരുടെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും തണൽ നഷ്ടപ്പെട്ട മക്കളുടെയും ക്ഷേമവും അവകാശങ്ങളും എന്ത് വില കൊടുത്തും സംരക്ഷിക്കും.

ഞാൻ എം.എൽ.എയായ കാലം മുതൽ തവനൂരിലെ വൃദ്ധസദനവും പ്രതീക്ഷാഭവനും റെസ്ക്യു ഹോമും ചിൽഡ്രൻസ് ഹോമും മഹിളാ മത്നിരവും എനിക്ക് കേവലം സർക്കാർ സ്ഥാപനങ്ങളല്ല. എൻ്റെ പ്രിയപ്പെട്ടവർ താമസിക്കുന്ന വീടുകളാണ്. അവിടങ്ങളിലെ അന്തേവാസികളോടും ജീവനക്കാരോടും ചോദിച്ചാൽ ആർക്കും അത് ബോദ്ധ്യമാകും.

ദുഷ്പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താൻ ആര് വിചാരിച്ചാലും കഴിയില്ല. നിരവധി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ടാണ്. അപവാദ പ്രചരണങ്ങൾ നടത്തുന്നവർ ഇതോർത്താൽ നന്നാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+