കോവിഡ് നിയന്ത്രണ വിധേയമാവുന്നുവെന്ന് മുഖ്യമന്ത്രി, 'വാക്സിനെടുക്കുന്നതിലെ വിമുഖത ഒഴിവാക്കണം'
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 19,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,61,026 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി ദൈനംദിന ആക്ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ 2 ശതമാനം മാത്രമേ ഓക്സിജൻ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. പുതുതായുള്ള കേസുകളിലെ വളർച്ചാ നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 13 ശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സപ്പോർട്ട് എന്നിവ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് യഥാക്രമം 10%, 6%, 7%, 10% കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കുറയുന്നത് കൊണ്ട് മാസ്ക് ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

റസ്റ്റോറൻറിൽ മാസ്കില്ലാതെ ഭക്ഷണം വിതരണം ചെയ്യാനും പാകംചെയ്യാനും നിന്നാൽ ഒറ്റയടിക്ക് അനേകം പേർക്ക് രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട സാധ്യത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കർശനമായി നിർദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. കോവിഡ് വാക്സിൻ എടുത്തവരും ജാഗ്രത പാലിക്കണം. വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ രണ്ട് ഡോസും സ്വീകരിച്ച്
വാക്സിനേഷൻ പൂർത്തിയാക്കി. അതേസമയം ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനവും (90.57) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,91,036 പേർ ആദ്യ ഡോസ് വാക്സിനും 1,01,68,405 പേർ രണ്ടാം ഡോസ് വാക്സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,43,59,441 ഡോസ് വാക്സിൻ നൽകാനായി. മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ട്. വാക്സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി നിർദേശിച്ചു
65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കാൻ തയ്യാറാവണം. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ തക്ക സമയെത്തുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ ജീവൻ നഷ്ടപ്പെട്ടത്. 65 വയസിന് മകളിലുള്ളവർ എല്ലാം തന്നെ വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താൽ മരണ നിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. അക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വീട്ടുകാരുടെ ഭാഗത്തു നിന്നും ശ്രദ്ധ ഉണ്ടാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 24 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് വാക്സിൻ എടുക്കാനുള്ളത്. ഇക്കാരണത്തിൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും തിരക്കില്ല. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സിൻ വിതരണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തികരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications