കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നു: പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വൻ വർധനവ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമാണ്. ഏപ്രിൽ 19 വരെയുള്ള ആഴ്ചകളിലെ കണക്ക് പ്രകാരം എറണാകുളത്താണ് പോസിറ്റിവിറ്റി കൂടുതൽ. 35 ശതമാനമാണ് ടി പി ആർ നിരക്ക്. തൊട്ട് താഴെ വയനാടാണ് 34.3 ശതമാനം. കോട്ടയത്തും (30.5), ഇടുക്കിയിലും (31.7) 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
ഏറ്റവും കുറവ് ആലപ്പുഴയിലും മലപ്പുറത്തുമാണ്. ആലപ്പുഴയിൽ 20 ശതമാനവും മലപ്പുറത്ത് 20.1 ശതമാനവുമാണ്. അതേസമയം കേസുകളിൽ ഉയരുന്ന പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.

പരിശോധന, നിരീക്ഷണം, ചികിത്സ, വാക്സിനേഷൻ, കോവിഡ് സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റം എന്നിവ കൃത്യമായി നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ഭീതി അകന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ യാതൊരു വീഴ്ചയും വരുത്തരുതെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 66,170 പേരാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09 ശതമാനാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനവും. സജീവ കേസുകൾ ഇപ്പോൾ 0.15 ശതമാനമാണ് .
കഴിഞ്ഞ 24 മണിക്കൂറിൽ 11,692 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 21 രാവിലെ 8 മണി വരെയുള്ള
കണക്കുകൾ പ്രകാരം, 18,756 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.
രാജ്യത്ത് രോഗമുക്തി നിരക്ക് ഇപ്പോൾ 98.67 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,780 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,72,256 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് നടത്തിയത് 2,29,739 പരിശോധനകളാണ്. ഇതുവരെ 92.50 കോടി പരിശോധനകൾ നടത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,647 ഡോസുകൾ നൽകിയതായും കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications