യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു; എന്തുകൊണ്ട് കേരളം ആശങ്കപ്പെടണം? ഇതാണ് കാരണം
തിരുവനന്തപുരം; യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്നത് കേരളത്തിൽ ആശങ്ക ഉണ്ടാക്കുന്നുവെന്ന് വിദഗ്ദർ. പ്രത്യേകിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾക്കിടയിലാണ് യൂറോപ്പിൽ കേസുകൾ ഉയരുന്നത്. ഇത് കേരളം പോലെയുള്ള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറെ ഭീതി ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന വിദഗ്ദ സമിതി അംഗം പറയുന്നു.

ജനസംഖ്യയുടെ 67.2 ശതമാനവും വാക്സിൻ സ്വീകരിച്ച ജർമ്മനിയിൽ വ്യാഴാഴ്ച 50,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണിത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത യുകെയിലും 35,000 പുതിയ കൊവിഡ് കേസുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകളിൽ ആറ് ശതമാനം വർധനയുണ്ടായി, മരണങ്ങളിൽ 12 ശതമാനവും.
യൂറോപ്പ് നിർണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. വാക്സിൻ വിതരണത്തിലെ അസമത്വവും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതുമാണ് ഇപ്പോൾ കേസുകൾ ഉയരാൻ കാരണമായതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം യൂറോപ്പുമായി ഏറെ സാമ്യം പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന കാര്യങ്ങൾക്ക് സമാനമായ സംഭവങ്ങൾ ഇവിടേയും സംഭവിച്ചേക്കാം, വിദഗ്ധ സമിതി അംഗം ഡോ.അനീഷ് ടി.എസ് പറഞ്ഞു.
യൂറോപ്പിൽ എന്തുകൊണ്ട് കേസുകൾ വർദ്ധിക്കുന്നു എന്നത് ഒരു പ്രധാന ചോദ്യമാണ്. വാക്‌സിനുകളുടെ ഫലങ്ങൾ കുറയുന്നത് കൊണ്ടാണോ? അതല്ലേങ്കിൽ അവിടെ ശൈത്യകാലമായതിനാൽ അടഞ്ഞ സ്ഥലത്തെ ഇടപെടലുകൾ കൂടുതിനാലാകാം. യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലേങ്കിലും ഇക്കാര്യങ്ങളെല്ലാം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കേരളത്തിൽ നടന്ന അവസാനത്തെ സെറോപ്രവലൻസ് സർവേ പ്രകാരം ജനസംഖ്യയുടെ 82 ശതമാനം പേരിലും ആന്റി ബോഡി ഉണ്ടായിട്ടുണ്ടെന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഈ സമയത്ത് ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'
അതേസമയം സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 56.1 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. എന്നാൽ സംസ്ഥാനത്ത് ഓരോ ആഴ്ചയും കേസുകൾ വർധിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 47 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ്. 20 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. ബാക്കി 31 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണ്.
എന്നിരുന്നാലും, സംസ്ഥാനത്ത് ആശുപത്രിവാസവും ഓക്‌സിജന്റെയും ഐസിയു ബെഡുകളുടെയും ഡിമാൻഡ് കുറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രോഗബാധിതരെ സംരക്ഷിക്കാൻ വാക്‌സിനുകൾ പര്യാപ്തമാണെന്നതിന്റെ സൂചനയാണ്.നവംബർ 3 നും 9 നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 74,976 കേസുകളിൽ 1.7 ശതമാനം പേർക്ക് മാത്രമേ ഓക്സിജൻ കിടക്കകൾ ആവശ്യമായിരുന്നുള്ളൂ. 1.4 ശതമാനം പേർക്ക് ഐസിയു കിടക്കകളും.
എല്ലാ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളും അത്ര കഠിനമല്ല. താരതമ്യേന മരണനിരക്ക് കുറവാണ്. യൂറോപ്യൻ രാജ്യങ്ങളുമായി നോക്കുമ്പോൾ ഏറെ അടുത്ത് കിടക്കുന്നതാണ് ഈ കണക്കുകൾ. മറ്റ് സംസ്ഥാനങ്ങളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷൻസ് കണ്ടുപിടിക്കപ്പെടുന്നില്ല. അത് ഒരു കാരണമാകാം. രണ്ടാമത്തെ കാരണം മറ്റ് സംസ്ഥാനങ്ങളിൽ സ്വാഭാവിക അണുബാധ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷിയും കൂടുതലായിരിക്കാം. ഒരു തവണ ഡെൽറ്റ വേരിയൻറ് വൈറസ് ബാധിച്ചവർക്ക് വീണ്ടും രോഗം ബാധിക്കാനിടയില്ലെന്നും ഡോക്ടർ അനീഷ് പറയുന്നു.












Click it and Unblock the Notifications