പോലീസ് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിളയാട്ടം? പോലീസ് തൊപ്പി വെച്ച് സെൽഫി, വിവാദം!
ചാലക്കുടി: ഭരിക്കുന്ന പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ പലപ്പോഴും പോലീസ് സ്റ്റേഷനുകൾ അടക്കമുള്ള അധികാര സ്ഥാപനങ്ങളിൽ തങ്ങളുടെ ദാർഷ്ട്യം കാണിക്കാൻ പാർട്ടി അണികൾ ശ്രമിക്കാറുണ്ട്. പോലീസുകാരോട് രാഷ്ട്രീയ പാർട്ടികളുടെ അണികൾ തർക്കിക്കുന്നതും കൈയ്യേറ്റം ചെയ്യുന്നതും ഇതിനു മുമ്പും വിവാദമായിട്ടുണ്ട്. ഇതാ വീണ്ടും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നിരിക്കുകയാണ്.
പുതുവർഷ തലേന്ന് നടന്ന സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സെൽഫിയാണ് ചർച്ചയാകുന്നത്. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റൊരാളെ ജാമ്യത്തിലിറക്കാൻ ചാലക്കുടി സ്റ്റേഷനിലെത്തിയ പോട്ട കെകെ റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജാണ് കാക്കിത്തൊപ്പിയണിഞ്ഞ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് ഫോട്ടോ
‘പുതുവർഷം പോലീസ് സ്റ്റേഷനിൽ, ഞെട്ടലിൽ' എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന 5 സെൽഫി ചിത്രങ്ങൾ അനുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ സംഭവവം വിവാദമായതോടെ അനുരാജ് പോസ്റ്റ് പിൻവലിച്ചെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

പൊതുസ്ഥലത്തു ബഹളമുണ്ടാക്കി
ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പുതുവർഷ തലേന്ന് രാത്രിയാണ് സംഭവം നടന്നത്. നഗരത്തിൽ രണ്ടിടത്തായി ആയിരങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷമായിരുന്നു ഉണ്ടായിരുന്നത്.

സ്റ്റേഷനിൽ രണ്ട് പോലീസുകാർ
നഗരത്തിൽ ആഘോഷമായതിനാൽ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. പോലീസ് സ്റ്റേഷനിൽ രണ്ട് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേസുകളിൽപ്പെട്ട 12 പേരും ജാമ്യമെടുക്കാൻ എത്തിയ 24 പേരും ഉൾപ്പെടെ 36 പേർ സ്റ്റേഷനിൽ ഒന്നിച്ചെത്തിയതോടെ സ്റ്റേഷനിൽ തിരക്കേറി. ഇതോടെയാണ് സംഭവത്തിന് തുടക്കമായത്.

സ്റ്റേഷനിൽ തിരക്കേറി
സ്റ്റേഷനിൽ നല്ല തിരക്കായതിനാൽ പോലീസിന്റെ വിശ്രമ മുറിയിൽ കയറിയ അനുരാജ് അവിടെ ഉണ്ടായിരുന്ന പോലീസിന്റെ തൊപ്പിയെടുത്ത് വെക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന പലവട്ടം സെൽഫി എടുത്തു. എന്നാൽ സംഭവം വിവാദമാകുകയും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കേസ് രജിസ്റ്റർ ചെയ്തില്ല
അനുരാജിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്ഐ ബികെ അരുൺ കുമാർ വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മുമ്പും ഇത്തരത്തിൽ പ്രാദേശിക നേതാക്കൾ പോലീസ് സ്റ്റേഷനിൽ ബഹളം വെക്കുന്നതും പോലീസിനെതിരെ കയർത്തു സംസാരിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസ് തൊപ്പി വെച്ച് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സെഭവവും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്












Click it and Unblock the Notifications