കേരളത്തെ ചൂടുപിടിപ്പിച്ച് ബിഷപ്പിന്റെ പ്രസ്താവന; കേരളം പിടിക്കാമെന്ന ധാരണ വേണ്ട, വിമർശിച്ച് സിപിഎം

കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്ര സ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തില്‍ ചൂടു പിടിച്ച് കേരള രാഷ്ട്രീയം. ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ സി പി എം രംഗത്തെത്തി. ബിഷപ്പ് നടത്തിയ പ്രസംഗം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്ന് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി ജെ പിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എം പി ഇല്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞത്.

കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല
എം വി ജയരാജനെ കൂടാതെ മറ്റ് സി പി എം നേതാക്കളും ബിഷപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായാണ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയത്. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാമെന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്ടിയത്. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ എസ് എസും ബി ജെ പിയും ആഗ്രഹിക്കുന്നത്
എത്ര തുറുപ്പ് ചീട്ട് എറിഞ്ഞാലും ആര്‍ എസ് എസും ബി ജെ പിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാരും അവരും തമ്മിലുള്ള വിഷയത്തില്‍ എന്ത് പ്രതികരിക്കാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളം പിടിക്കാമെന്ന ധാരണ
എന്താണ് അദ്ദേഹം പറഞ്ഞതെന്നും ഏത് ആംഗിളിലാണ് പറഞ്ഞതെന്നും അറിയില്ല, എനിക്ക് അതിനെ സംബന്ധിച്ച് കൃത്യമായി അറിയില്ല. ഏതെങ്കിലും തുറുപ്പ് ചീട്ട് ഇറക്കി അതിന് അടിസ്ഥാനത്തില്‍ കേരളം പിടിക്കാമെന്ന ധാരണയൊന്നും നടക്കാന്‍ പോകുന്നില്ല, ആര്‍ എസ് എസിന്റെ ഇത്തരം നീക്കങ്ങള്‍ ഒന്നും കേരളത്തില്‍ വിലപോകില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മാറ്റത്തിന്റെ സൂചനയാണെന്ന് ബി ജെ പി
അതേസമയം, ബിഷപ്പിന്റെ പ്രസ്താവനയെ കോണ്‍ഗ്രസും സി പി എമ്മും തള്ളിയപ്പോള്‍ സ്വീകരിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചത്. ബിഷപ്പിന്റെ പ്രതികരണം മാറ്റത്തിന്റെ സൂചനയാണെന്ന് ബി ജെ പി പ്രതികരിച്ചു. പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണ് ബിഷപ്പ് ഉന്നയിച്ചത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഈ വിഷയത്തില്‍ എന്ത് ചെയ്യാനാകാുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും
വിഷയത്തില്‍ എല്ലാ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അത്താണിയായി ഇനി നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമേയുള്ളുവെന്നതാണ് സത്യം. അതിന്റെ ഭാഗമായി കേരളത്തിലും മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അഭിപ്രായം തുറന്ന് പറയുമ്പോള്‍
ചായ പ്രേമികളെ ഇതിലേ....; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍
കേരളത്തിലെ മതസാമുദായിക വിഭാഗങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എം വി ഗോവിന്ദന്റെ പ്രതികരണം. കര്‍ഷര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications