പൂതന പരാമർശം; മന്ത്രി ജി സുധാകരനെ തള്ളി സിപിഎം, സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം. സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെ പല ഭാഗത്തു നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധാകരനെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഡിജിപിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.

പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് ഷാനിമോൾ പരാതി. സംഭവം വിവാദമായതോടെ പരാമർശം തിരുത്തി ജി സുധാകരൻ മുന്നോട്ട് വന്നു. ഷാനിമോള്‍ സ്വന്തം സഹോദരിയെപ്പോലെയാണെന്ന് ജി സുധാകരന്‍ പറഞ്ഞു. 'മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി അനാവശ്യവാർത്തയുണ്ടാക്കുകയായിരുന്നു. ഷാനിമോളെ മോശം പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications