ചാനൽ ചർച്ചകളിലെ ഇടത് മുഖം, സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ്. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിരോധിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയാണ് റെജി ലൂക്കോസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് റെജി ലൂക്കോസിന് അംഗത്വം നല്‍കി സ്വീകരിച്ചു.
ഇനി താന്‍ ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്ന് അംഗത്വമെടുത്തതിന് തൊട്ട് പിന്നാലെ റെജി ലൂക്കോസ് പ്രതികരിച്ചു. ഇടതുപക്ഷ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് പറഞ്ഞു. പണ്ട് ബിജെപിയെ കുറിച്ച് പറയുന്നത്, അവര്‍ വര്‍ഗീയവാദികളാണ് എന്നാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തന്റെ പാര്‍ട്ടി കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ നടത്തുന്ന വര്‍ഗീയത വളരെ വിഷമിപ്പിച്ചു, റെജി ലൂക്കോസ് പറഞ്ഞു.

''35 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കൈരളി ചാനലില്‍ പാര്‍ട്ടിക്ക് വേണ്ടി പരിപാടികള്‍ ചെയ്തു.13 വര്‍ഷമായി കേരളത്തിലെ ടിവി ചാനലുകള്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. ആശയപരമായി കുറേ നാളുകളായി തനിക്ക് തോന്നുന്നത്, കേരളത്തില്‍ ഇനി രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. ഇവിടുത്തെ പുതിയ തലമുറ നാട് വിടുന്നു. അവരെ ഇവിടെ പിടിച്ച് നിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് വലിയൊരു വൃദ്ധസദനമായി മാറും''.
ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്ന് നല്‍കുന്ന വികസനവും ആശയങ്ങളും കുറേ നാളുകളായി ആകര്‍ഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും കാണുന്ന വികസനം ഞെട്ടിച്ചിട്ടുണ്ടെന്നും റെജി ലൂക്കോസ് പറഞ്ഞു. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ബിജെപി നേതൃത്വത്തിനുണ്ട്. അതിനൊപ്പം ചേരാന്‍ താന്‍ തീരുമാനിച്ചുവെന്നും റെജി ലൂക്കോസ് വ്യക്തമാക്കി.












Click it and Unblock the Notifications