റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കണം; ഡിവൈഎഫ്ഐ
കണ്ണൂർ: രാജ്യത്തെ 48- റെയിൽവേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഡി വൈ എഫ് ഐ. രാജ്യത്തെ റെയിൽവേയുടെ പൊതുഭൂമി ഉൾപ്പെടെ സ്വകാര്യവത്ക്കരിക്കുന്ന ഏറ്റവും ജനവിരുദ്ധ നയമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. തീരുമാനം പിൻവലിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിൽ 45 മുതൽ 99 വർഷക്കാലത്തേക്കാണ് പാട്ടക്കരാർ.

ഇങ്ങനെ 48 എണ്ണത്തിൽപ്പെട്ട ഒരു റയിൽവേ സ്റ്റേഷനാണ് കണ്ണൂർ. കേരളത്തിലെ തന്നെ ഒരു പ്രധാന റെയിൽ വേ സ്റ്റേഷനാണ് കണ്ണൂർ. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ നഗര വൽക്കരണം നടക്കുന്ന രണ്ടാമത്തെ ജില്ലയും അന്താരാഷ്ട്ര വിമാനത്താവളവുമടക്കമുള്ള ജില്ലയിൽ പതിനായിരക്കണക്കിന് യാത്രക്കാരാണ് ഒരു ദിവസം കണ്ണൂർ റെയിൽ വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ ജില്ലാ ആസ്ഥാനങ്ങളിലെ റെയിൽ വേ സ്റ്റേഷനുകളിൽ ഏറ്റവും മോശമായ അടിസ്ഥാന സൗകര്യങ്ങളുള്ള റെയിൽ വേ സ്റ്റേഷനുകളിൽ ഒന്നുമാണ് കണ്ണൂർ റെയിൽ വേ സ്റ്റേഷൻ. നാലാം പ്ലാറ്റ് ഫോമിനായുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കണ്ണൂർ റെയിൽ വേ സ്റ്റേഷനിലെ 7.19 ഏക്കർ സ്ഥലം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. അത് പ്രകാരം പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ കെട്ടിട സമുച്ചയം ഉയരുകയും നാലാം പ്ലാറ്റ് ഫോം ഉൾപ്പെടെയുള്ള വികസന സാധ്യതകൾ അവസാനിക്കുകയും ചെയ്യും. മിനി പ്ലാറ്റ്ഫോം, പാർക്കിങ്ങ് തുടങ്ങി അനവധി സാധ്യതകൾ കൂടി അവസാനിക്കും.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും
പൊതുഭൂമി ഉൾപ്പെടെ കച്ചവട ചരക്കാക്കി മാറ്റിയും തൊഴിലുകൾ ഇല്ലാതാക്കിയും രാജ്യത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ . നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഒഴിവുകളിൽ നിയമനം നടത്താതെയും യുവജനവിരുദ്ധനയങ്ങളാണ് റെയിൽവേയിൽ കേന്ദ്രം നടപ്പാക്കുന്നത്. ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് എഴുതി നൽകുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.












Click it and Unblock the Notifications