പരീക്ഷ എഴുതിയില്ല, എന്നിട്ടും പാസായി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തില്‍. പരീക്ഷ എഴുതാതെ തന്നെ ആർഷോ വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ.
ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർച്ചിൽ പരീക്ഷ ഫലം വന്നപ്പോൾ ആർഷോ വിജയിച്ചുവന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർക്ക് ലിസ്റ്റിലും ആർഷോയുടെ മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെ എസ് യു പ്രവർത്തകർ ഉപരോധസമരം നടത്തി. എസ് എഫ് ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ എസ് യു കുറ്റപ്പെടുത്തി.
എന്നാൽ എന്‍ ഐ സിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അവരുടെ സോഫ്റ്റ്വെയറിലെ വീഴ്ചയാണിതെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചു.
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ; പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പോലീസ്
എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച പൂർവ വിദ്യാർത്ഥിനിയ്ക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കാസർഗോഡ് സ്വദേശിനി കെ വിദ്യയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
2018 ൽ ബാച്ച് വിദ്യാർത്ഥിയാണ് വിദ്യ. അട്ടപ്പാടി ഗവ കോളേജിൽ താത്കാലിക അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷിക്കാനായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് ഇവർ വ്യാജമായി ചമച്ചത്. മഹാരാജാസ് കോളേജിന്‍റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കുകയായിരുന്നു.
ഇതേ രേഖകൾ ഉപയോഗിച്ച് കാസർഗോഡ് കോളേജിൽ നേരത്തേ വിദ്യ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിരുന്നു. എന്നാൽ അട്ടപ്പാടിയിൽ അഭിമുഖത്തിന് എത്തിയപ്പോൾ സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലേക്ക് കെ എസ് യു മാർച്ച് നടത്തി. തട്ടിപ്പിൽ എസ് എഫ് ഐക്ക് പങ്കുണ്ടെന്നും കെ എസ് യു ആരോപിച്ചു.












Click it and Unblock the Notifications