ദിലീപ് ഉദ്ദേശിച്ച ആശ്വാസം കിട്ടിയില്ല; പറയുന്നതില്‍ പ്രധാന്യമില്ലെന്നും ബോധ്യമായി: പ്രിയദർശന്‍ തമ്പി
അടിയന്തരപ്രാധാന്യം ഇല്ലെന്ന് വ്യക്തമായതിനാലാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രിയദർശന്‍ തമ്പി. ഏതെങ്കിലും തരത്തിലുള് അടിയന്തര പ്രാധാന്യം ഉണ്ടായിരുന്നെങ്കിലും അതില്‍ തീർപ്പ് കല്‍പ്പിക്കുകയോ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തേനെ.
ഈ ഹർജി ഫെബ്രുവരിയിലേക്ക് മാറിയതുകൊണ്ട് വിചാരണ കോടതിയിലെ നടപടികളൊന്നും തടസ്സപ്പെടാന്‍ പോവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ ഹർജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇവിടുത്തെ നടപടിക്രമങ്ങള്‍ കഴിയുകയാണെങ്കില്‍ സ്വാഭാവികമായി അടുത്ത മാസം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രധാന്യം നഷ്ടപ്പെടും. മറിച്ച് വിചാരണ തീരുന്നില്ലെങ്കില്‍ എട്ടാം പ്രതി തന്റെ ആവശ്യം വീണ്ടും കോടതിക്ക് മുമ്പാകെ ഉന്നയിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ദിലീപ് ഉദ്ദേശിച്ച റിലീഫ് കിട്ടിയില്ലെന്നുള്ളത് വസ്തുതയാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

ഇടക്കാല ഉത്തരവ് ഇല്ലാത്തതിനാല്‍ വിചാരണ യാതൊരു തസ്സവും ഇല്ലാതെ തുടർന്ന് മുന്നോട്ട് പോകും. പ്രോസിക്യൂഷന് തങ്ങള്‍ ഉദ്ദേശിക്കുന്ന സാക്ഷികളെ വിസ്തരിക്കാന്‍ സാധിക്കും. ഇത്തരം വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം വരട്ടെ എന്ന നിലപാട് കോടതികള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഈ കേസിന്റെ വിധി അതില്‍ നിന്ന് വ്യത്യസ്തമാണ്. വിചാരണ സമയബന്ധിതമായി തീർക്കണമെന്ന് സുപ്രീം കോടതി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.

ജനുവരി 31 ന് ഉള്ളില്‍ തീർക്കണമെന്നാണ് ആവശ്യം. കേസിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വിചാരണ കോടതി ജഡ്ജിയുടെ റിപ്പോർട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരേയുള്ള വിചാരണ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ടെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. അതിനാല്‍ തന്നെ ദിലീപിന്റെ ഹർജിയിലെ ഉത്തരവിനെ കാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അഡ്വ. പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നു

ഇതുപോലുള്ള കേസുകളില്‍ മാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ളത് ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് എന്നതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പ് എന്ന് പറയുന്നത് ആർട്ടിക്കിള്‍ 14 ആണ്. ഭരണഘടനാ ശില്‍പ്പി ഡോക്ടർ അംബേദ്കർ ഈ വകുപ്പിനെ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ആത്മാവെന്നാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എല്ലാവർക്കും നിയമം ഒരു പോലെയാണെന്ന് എഴുവെച്ചിട്ടുണ്ടെങ്കില്‍ പോലും സ്വാതന്ത്രം നേടി ഇത്രയും വർഷമായിട്ടും അതിന്റെ പൂർണ്ണമായ അർത്ഥത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എല്ലാവർക്കും നിയമം ഒരു പോലെയാണെന്ന് പറയുന്നുണ്ടെങ്കിലും സമ്പന്നതയും രാഷ്ട്രീയവും ഉള്‍പ്പടേയുള്ള മറ്റ് തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ ഒരുപാട് കാര്യങ്ങള്‍ അനധികൃതമായി ചെയ്യുന്നുണ്ടെന്നുള്ളത് പരമമായ സത്യമാണ്. ഇതിനൊക്കെ എതിരെ പ്രതികരിക്കാന്‍, വലിയൊരു അന്ധകാരത്തില്‍ ചെറിയൊരു മിന്നാമിനുങ്ങായി മാറാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.

അന്ധകാരത്തില്‍ ചെറിയ വെളിച്ചമാവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ആ അവസ്ഥ ഭീകരമായിരിക്കും. എല്ലാവരും മിണ്ടാതിരുന്നപ്പോള്‍ രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ കൊച്ചു കൂട്ടിയെപോലെ മാധ്യമങ്ങളും സത്യം വിളിച്ച് പറയണം അതിന് തയ്യാറായവരെ അഭിനന്ദിക്കുകയാണ്. സമൂഹത്തെ ആകെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. അവർ വളരെ പ്രധാന്യത്തോടെ എല്ലാം നോക്കി കാണുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നവരെയൊക്കെ തിരിച്ചറിയുന്നുണ്ട്. കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത് പോലെ ഇതെല്ലാം ചരിത്രത്തില്‍ എഴുതപ്പെടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്നും പ്രിയദർശന്‍ തമ്പി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications