'ബാലചന്ദ്രകുമാറിന്റെ ഇരുവൃക്കളും തകർന്നു, ചികിത്സയിൽ'; കോടതിയിൽ നിർണായക നീക്കവുമായി പ്രോസിക്യൂഷൻ
മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ. കേസിൽ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തേ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ജനവരിയോട് വിചാരണ പൂർത്തിയാക്കമമെന്നതായിരുന്നു കോടതി നിർദ്ദേശം. എന്നാൽ കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ കേസിൽ കൂടുതൽ സമയം തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിചാരണ കോടതി.
അതിനിടെ കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്് ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ നൽകി.

നിർണായകമായത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിരുന്നുവെന്നും കേസിൽ വി ഐ പി യെന്ന് വിളിക്കപ്പെട്ട വ്യക്തിയാണ് നടിയുടെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നുമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിൽ വെളിച്ചം വീശുന്ന നിരവധി ഓഡിയോകളും ബാലചന്ദ്രകുമാർ പുറത്തുവ്ിട്ടിരുന്നു.

ബാലചന്ദ്രകുമാറിന് കോടതിയിൽ എത്താൻ സാധിക്കില്ല
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ ഏറ്റവും സുപ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൊഴികൾ കേസിന്റെ ഗതിയെ തന്നെ മാറ്റിയേക്കുമെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.എന്നാൽ ബാലചന്ദ്രകുമാറിന് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കോടതിയിൽ എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം പൂർത്തിയാക്കണം
ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷൻ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരമാണ് നടക്കാനുള്ളത്. എന്നാൽ
ബാലചന്ദ്രകുമാറിന്റെ ഇരു വൃക്കകളും തകർന്ന നിലയിലാണെന്നും അദ്ദേഹം നിലവിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവിലെ ആരോഗ്യ സ്ഥിതിയിൽ കൊച്ചിയിൽ എത്താൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത്
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണ്. അതിനാൽ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്കാരം തിരുവനന്തപുരത്തേക്ക് വേണമെന്നാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. അപേക്ഷയിൽ ഇനി കോടതി എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

നടി മഞ്ജുവാര്യെ വിസ്തരിക്കും, നിർണായകം
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിസ്കാരം ആരംഭിച്ചിരിക്കുകയാണ്. സുപ്രധാനമായ 20 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ആദ്യഘട്ടത്തിൽ 27 പേരുടെ സാക്ഷി വിസ്താരമാണ് പൂർത്തിയാക്കിയത്.
ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ,മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ, കാവ്യ മാധവന്റെ ബൊട്ടീക്ക് ലക്ഷ്യയിലെ ജീവനക്കാരനായ സാഗർ വിൻസെന്റ് എന്നിവരെയാണ് രണ്ടാം ഘട്ടത്തിൽ വിസ്തരിക്കുക.

സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്
മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെ നേരത്തേ ഒരു തവണ വിസ്തരിച്ചിരുന്നു. മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അതിജീവിത. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിൽ കൊണ്ട് പോയി മായ്ച്ച് കളഞ്ഞത് അഭിഭാഷകർ ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകർ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications