നടി കേസിൽ ദിലീപിനെ കുടഞ്ഞ് ഹൈക്കോടതി; 'ദിലീപിന് മാത്രമാണല്ലോ പരാതി'..ആവശ്യം തള്ളി
കൊച്ചി: നടി കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും നടന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്നും കോടതി ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമായിരുന്നു നടിയുടെ ആവശ്യം. മെമ്മറി കാർഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉള്ള ഫോണിൽ ഇട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിൽ വാദം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് കാണിച്ച് ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതിജീവിതയുടെ ലക്ഷ്യം മറ്റ് പലതാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇക്കാര്യം വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കുമെന്ന പറഞ്ഞ ദിലീപ് കേസിൽ വാദം കേട്ട വിചാരണ കോടതി ജഡ്ജിയെ വിധി പറയുന്നതിൽ നിന്നും തടയാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്നും ആരോപിച്ചു.
അതേസമയം ഫോറൻസിക് പരിശോധന ഫലം അവഗണിക്കണമെന്നാണോ ദിലീപ് പറയുന്നതെന്നായിരുന്നു അതിജീവിതയുടെ ചോദ്യം. മെമ്മറി കാർഡ് ചോർന്നത് സംബന്ധിച്ച് പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ടെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നടി കോടതിയിൽ പറഞ്ഞു. മെമ്മറി കാർഡ് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടെങ്കിൽ അതാരാണെന്ന് കണ്ടെത്തണം. കർശനമായ നടപടികൾ സ്വീകരിക്കണം. വിചാരണ നീട്ടാൻ തനിക്ക് ഉദ്ദേശമില്ലെന്നും വിചാരണയ്ക്ക് കൂടുതൽ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞു.
അതേസമയം നടിയുടെ ആവശ്യം ന്യായമാണെന്ന നിലപാടായിരുന്നു സർക്കാരും കോടതിയെ അറിയിച്ചത്. കേസിൽ കോടതിയെ സഹായിക്കാൻ അഡ്വ രഞ്ജിത്ത് മാറാരെ അമിക്കസ് ക്യൂറിയായും നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications