സായ് ശങ്കർ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് കൊച്ചിയിലെ 2 ഹോട്ടലുകളില്‍ വെച്ച്;സഹായത്തിന് മറ്റൊരാൾ..കുരുക്ക്
കൊച്ചി; സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിനെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ കോഴിക്കോടുള്ള വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സായിയുടെ വീട്ടിൽ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ദിലീപിനെതിരായ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. വിശദമായി വായിക്കാം
'ഇതൊരു കിടിലൻ കാൻഡിഡ്'..ഈ ക്യൂട്ട് കുട്ടികൾ കൊള്ളാമല്ലോ!അനുശ്രീയുടെ ചിത്രങ്ങൾ വൈറൽ
ഇന്നലെയായിരുന്നു ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തിയത്. ദിലീപിൻറെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് തന്നെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ദിലീപ് കോടതിയിൽ സമർപ്പിക്കാതിരുന്ന ഏഴാമത്തെ ഫോണിലെ വിവരങ്ങളും സായ് നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നേരത്തേ ഈ ഫോൺ നശിച്ച് പോയെന്നായിരുന്നു ദിലീപ് പറഞ്ഞത്.
അതേസമയം ഈ ഫോണിലെ വിവരങ്ങൾ ദിലീപ് അറിയാതെയാണ് ഇയാൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനിടെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വെച്ചാണ് ഇയാൾ ഡിലീറ്റ് ചെയ്തതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ രണ്ട് ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നു. ഹയാത്ത് കൂടാതെ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലാണ് മുറിയെടുത്തത്.
ഇത് അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാണെന്നാണ് നിഗമനം. ആദ്യം അവന്യൂ സെന്ററിൽ കഴിഞ്ഞ ശേഷം പിന്നീട് ഹയാത്തിൽ എത്തി തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഹയാത്തിൽ മുറിയെടുത്തത് തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സായ് ശങ്കറിനൊപ്പം മറ്റൊരാളും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നാണ് റിപ്പോർട്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായമാണ് സായ്ക്ക് ലഭിച്ചത്. മുംബൈയിലേക്ക് ദിലീപ് അയച്ച നാല് ഫോണുകൾ വീണ്ടും സായ് പരിശോധിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
മുംബൈയിലെ ലാബ് ഇന്ത്യ ടെക്കിലേക്ക് അയച്ച് നാല് ഫോണുകളിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് അന്വേഷണ സംഘം ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. 12 നമ്പറുകളിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ഇതിന് ശേഷം തിരിച്ചെത്തിച്ച ഫോൺ സായ് പരിശോധിച്ച് ഉറപ്പാക്കി.
തെളിവുകൾ പൂർണമായും നശിപ്പിക്കപ്പെട്ടെന്ന ഉറപ്പുവരുത്തിയ ശേഷം ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വെച്ച് നശിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ടുണ്ടെന്നും റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നാണ് സായ് ശങ്കറിന്റെ വാദം.
ദിലീപിന്‍റെ രണ്ട് ഫോണിലെ വിവരങ്ങൾ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഇയാള് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട്. അതുകൊണ്ട് തന്നെ കള്ളകേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും സായ് ശങ്കർ ആരോപിച്ചു.
ഇന്ന് സായ് ശങ്കറിനോട് അന്വേഷണ സംഘം കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിച്ചാൽ വധഗൂഢാലോചന കേസിൽ പ്രതിയാക്കിയേക്കും എന്നാണ് സൂചനകൾ.
Recommended Video