മഞ്ജുവിന് പിന്നാലെ ബാലചന്ദ്രകുമാറിന് തടയിടാൻ ദിലീപ്; കോടതിയിൽ നിർണായക വാദം, വിധി നാളെ
കേസിൽ വിചാരണ നടപടി പുരോഗമിക്കുന്നതിനിടെ ബാലചന്ദ്രകുമാറിന് വൃക്കാ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ.

കൊച്ചി: മഞ്ജു വാര്യർ കോടതിയിലേക്ക് എത്തുന്നത് തടയിടാനുള്ള നീക്കത്തിന് പിന്നാലെ കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിനെതിരെ ദിലീപ്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ബാലചന്ദ്രകുമാർ വിചാരണ നടപടികൾ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് രംഗത്തെത്തിയത്. കേസിന്റെ വിചാരണ നീട്ടാനുള്ള നീക്കമാണിതെന്നാണ് ദിലീപിന്റെ ആരോപണം.

നിർണായക സാക്ഷിയാണ് ബാലചന്ദ്രകുമാർ
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷിയാണ് ബാലചന്ദ്രകുമാർ. സംവിധയാകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. കേസിന്റെ ഗതിയെ തന്നെ മാറ്റുന്ന നിർണായക വെളിപ്പെടുത്തലായിരുന്നു ബാലചന്ദ്രകുമാർ നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിവ് നശിപ്പിച്ചതിനടക്കം ദീലിപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

ബാലചന്ദ്രകുമാറിന് വൃക്കാ രോഗം സ്ഥിരീകരിച്ചിരുന്നു
കേസിൽ വിചാരണ നടപടി പുരോഗമിക്കുന്നതിനിടെ ബാലചന്ദ്രകുമാറിന് വൃക്കാ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. ഡയാലിസിസ് ചെയ്യുന്നതിനാൽ യാത്ര പൂർണമായും ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് നേരത്തേ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. അണുബാധ ഏൽക്കാതിരിക്കാനും ഡോക്ടർമാരുടെ നിർദ്ദേശമുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്.

കോടതിയിൽ ദിലീപ് എതിർത്തു
വിചാരണ കുറച്ച് നാളത്തേക്ക് നീട്ടി വെയ്ക്കണമെന്നോ അല്ലെങ്കിൽ തിരുവനന്തപുരത്തേക്ക് വിചാരണ മാറ്റുകയോ വീഡിയോ കോൺഫറൻസ് വഴി വിചാരണ നടത്തുകയോ ചെയ്യണമോയെന്നതാണ് ബാലചന്ദ്രകുമാറിന്റെ ആവശ്യം. രണ്ട് ദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്യേണ്ടതുണ്ടെന്നും ബാലചന്ദ്രകുമാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ബാലചന്ദ്രകുമാറിൻറെ ആവശ്യത്തെ കോടതിയിൽ ദിലീപ് എതിർത്തു.

ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിട്ടില്ലെന്നും
ബാലചന്ദ്രകുമാറിന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിട്ടില്ലെന്നും കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് വാദിച്ചു. മനപ്പൂർവ്വം വിചാരണ നീട്ടിക്കൊണ്ട് നീട്ടിപ്പോകാനുള്ള ശ്രമമമാണ് നടക്കുന്നത്. ഗുരുതര രോഗമുണ്ടെന്ന് പറയുന്നയാൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകി വരികയാണെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. ഇരു ഭാഗത്തിന്റേയും വാദം കേട്ട കോടതി നാളെ ഹർജിയിൽ വിധി പറയും.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ നീക്കങ്ങൾക്ക്
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ദിലീപിന്റെ ആരോപണത്തിനിടെ കേസിൽ വീണ്ടും വിസ്താരത്തിന് ആറ് മാസത്തെ സമയം കൂടി തേടിയിരിക്കുകയാണ് വിചാരണ കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചു.

മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന്
വിചാരണ നീട്ടണമെന്നും ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കരുതെന്നും കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് വിചാരണ കോടതി ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിനിടെ മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് കാണിച്ച് ദിലീപ് നൽകിയ സത്യവാങ്മൂലം തള്ളി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന ദിലീപിന്റെ ആവശ്യത്തെയാണ് സർക്കാർ തള്ളിയത്.

ദിലീപിന്റെ പങ്ക് തെളിയിക്കാൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമണെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. കേസ് വിചാരണ വീണ്ടും നീട്ടിക്കൊണ്ട് പോകുന്നത് പ്രതിഭാഗമാണെന്നും സർക്കാർ ആരോപണം. വിചാരണ വേഗം നടത്തണമെന്ന ദിലീപിന്റെ ആവശ്യം കേസിൽ രക്ഷപ്പെടുമെന്ന മിഥ്യാധാരണയിലാണെന്നും സർക്കാർ പറഞ്ഞു.












Click it and Unblock the Notifications