'അവസാന നിമിഷം ദിലീപിനെ കുടുക്കാൻ അങ്ങനെയൊരു നീക്കം ഉണ്ടായേക്കും,സംശയമുണ്ട്'; രാഹുൽ ഈശ്വർ
'ദിലീപിനെതിരായ ആരോപണങ്ങൾ വളരെ അധികം സ്ട്രോങ്ങാണ്. പക്ഷേ ആരോപണം മാത്രം പോരെ തെളിവുകളും വേണം'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് ജാമ്യം കിട്ടാത്തതിൽ വിഷമം തോന്നുന്നില്ലെന്ന് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.അതിജീവിതയുടെ ജീവിതത്തിൽ ഇത്രയും ദുഃഖകരമായ സംഭവം ഉണ്ടാക്കാൻ കാരണമായ വ്യക്തിയാണ് സുനി. അതുകൊണ്ട് തന്നെ സുനിയോട് എന്തെങ്കിലും മമത കാണിക്കണമെന്ന് വ്യക്തിപരമായി കരുതുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

പൾസർ സുനിക്ക് ജാമ്യം കിട്ടാത്തതിൽ വിഷമമില്ല
'പൾസർ സുനിക്ക് ജാമ്യം ലഭിക്കാൻ നിയമത്തിന്റെ കണ്ണിൽ സാധ്യത ഉണ്ടായിരിക്കാം. എന്നാൽ പൊതുജനമെന്ന നിലയിൽ ഹൃദയം വെച്ച് ചിന്തിക്കുമ്പോൾ അതിജീവിതയുടെ ജീവിതത്തിൽ ഇത്രയും ദുഃഖകരമായ സംഭവം ഉണ്ടാക്കാൻ കാരണമായ, അവരുടെ ആത്മാവിൽ ഒരു മുറിപ്പാട് ഉണ്ടാക്കാൻ കാരണമായ വ്യക്തിക്ക് ജാമ്യം കിട്ടാത്തതിൽ എനിക്ക് വിഷമം തോന്നുന്നില്ല.

പൾസർ സുനി തന്നെയാണ് ക്രൂരകൃത്യം ചെയ്തതെന്ന്
അതിജീവിതയുടെ മൊഴിയും പബ്ലിക് ഡൊമൈനിലെ വിവരങ്ങളും വെച്ച് നോക്കുമ്പോൾ ഈ ക്രൂരകൃത്യം ചെയ്തത് പൾസർ സുനി തന്നെ ആണെന്ന അനുമാനത്തിലേക്ക് എത്താനാണ് സാധിക്കുക. അതുകൊണ്ട് തന്നെ പൾസർ സുനിയോട് എന്തെങ്കിലും മമത കാണിക്കണമെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല.മാത്രമല്ല മൂന്നാല് മാസത്തിനുള്ളിൽ ഈ കേസിൽ വിധി വരാൻ സാധ്യത ഉണ്ട്.

ദിലീപിനെതിരായ ആരോപണങ്ങൾ സ്ട്രോങ്ങാണ്
കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരായ ആരോപണങ്ങൾ വളരെ അധികം സ്ട്രോങ്ങാണ്. പക്ഷേ ആരോപണം മാത്രം പോരെ തെളിവുകളും വേണം. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധപ്പെട്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഉള്ള ഏക കാര്യം പോലീസുകാർ ഉണ്ടാക്കിയ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ്.ശ്രീലേഖ മാഡം പറഞ്ഞതാണത്. കണ്ണുള്ളവന് കണ്ടാൽ മനസിലാകും അത് ഫോട്ടോഷോപ്പാണെന്ന്.

അതിജീവിതയെ നമ്മുക്ക് വിശ്വാസമാണ്
പൾസർ സുനിയുമായി ദിലീപ് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പുറത്ത് വരണം. പക്ഷേ പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങളിൽ അത് പുറത്ത് വന്നിട്ടില്ല. പൾസർ സുനി അതിജീവിതയെ കാണുകയും ഈ ഹീനകൃത്യം നടക്കുകയും ചെയ്തതാണെന്ന് , അതിജീവിതയെ നമ്മുക്ക് വിശ്വാസമാണ്. പക്ഷേ ദിലീപിന്റെ പങ്ക് പിന്നീട് വന്ന ആരോപണം മാത്രമാണ്. നമ്മുക്ക് എങ്ങനെയാണ് ഗൂഢാലോചന ഉണ്ടെന്നോ ഇല്ലെന്നോ കാണാൻ കഴിയുക.

മഞ്ജു വാര്യർ അല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല
മഞ്ജുവാര്യർ അല്ലാതെ മറ്റാരും അത് പറഞ്ഞിട്ടില്ല. ഈ കേസിൽ ദിലീപിനെ പിന്നീട് കുടുക്കാനായി ആരെങ്കിലും വിഭാവനം ചെയ്തതാണ് ഈ ഗൂഢാലോചന എന്ന് ഞങ്ങൾക്ക് തോന്നിയാൽ എന്താണ് തെറ്റ് പറയാൻ സാധിക്കുക. പൾസർ സുനിയും ദിലീപും ഫോണിൽ ബന്ധപ്പെട്ടോ? ഇരുവരും ഒരേ സമയം ഒരു ടവർ ലൊക്കേഷന്റെ പരിധിയിൽ വന്നോ, അത്തരത്തിലൊരു തെളിവ് പബ്ലിക് ഡൊമൈനിൽ വന്നിട്ടില്ല.

ദിലീപിനെ കുടുക്കാനുള്ള മീഡിയ ഡ്രാമ
പൾസർ സുനിയെ മാപ്പ് സാക്ഷിയാക്കാനുള്ള നിയമപരമായ സാധ്യതകൾ കുറവാണെങ്കിലും അവസാന നിമിഷം ഒരു മീഡിയ ഡ്രാമയ്ക്ക് വേണ്ടി, സെൻസേഷന് വേണ്ടി പൾസർ സുനിയെ മാപ്പു സാക്ഷിയാക്കി ദിലീപിനെ കുടുക്കാനുള്ള നീക്കമായിരിക്കും നടന്നേക്കുക.അവസാനം പൾസർ സുനിയെ കൊണ്ട് നീ എന്തായാലും കുടുങ്ങി അതുകൊണ്ട് ദിലീപാണ് ഇതെല്ലാം ചെയ്തതെന്ന് പറയിപ്പിച്ച് ഒരു മീഡിയോ ഡ്രാമ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഞങ്ങളെല്ലാം ആദ്യമേ സംശയിക്കുന്നതാണ്. പൾസർ സുനിയെ പക്ഷെ മാപ്പ് സാക്ഷിയാക്കാൻ സാധിക്കില്ല. കാരണം ഏതെങ്കിലും രീതിയിലുള്ള ഫിസിക്കൽ മാനിഫെസ്റ്റേഷൻ ഉണ്ടെന്ന് തെളിയിക്കേണ്ടി വരും.












Click it and Unblock the Notifications