ദിലീപ് കേസ്; 'ബൈജു പൗലോസിന്റെ കൂടുതൽ കള്ളങ്ങൾ ഉടൻ പുറത്തുവരും'; രാഹുൽ ഈശ്വർ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസിനെതിരെ കടുത്ത വിമർശനമായിരുന്നു ഇന്ന് വിചാരണ കോടതി ഉന്നയിച്ചത്. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ കറങ്ങി നടക്കുകയാണെന്നും കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തി കേസ് രേഖകൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോർത്തുകയാണെന്നുമായിരുന്നു വിമർശനം.
വിഷയത്തിൽ കോടതി നടത്തിയ പരാമർശം സ്വാഗതാർഹമാണെന്ന് പറയുകയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ് അനുകൂലി ആയ രാഹുൽ ഈശ്വർ.
ബൈജു പൗലോസിന്റെ കൂടുതൽ കള്ളങ്ങൾ ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹമെന്നും സീ മലയാളം ന്യൂസ് ചർച്ചയിൽ രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന്റെ വാക്കുകളിലേക്ക്

'വളരെ പ്രസക്തമായ കാര്യങ്ങളാണ് ഇന്ന് കോടതി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവാദിത്തരഹിതമായി പ്രത്യേക താത്പര്യത്തോട് കൂടി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത്. ബൈജു പൗലോസിന്റെ സ്ഥാപിത താത്പര്യങ്ങളും അദ്ദേഹത്തിന് പേരെടുക്കാനുള്ള ആഗ്രഹവും മറ്റ് ചില ഉദ്യോഗസ്ഥരുടെ സ്വാധീനവും കൊണ്ട് തുടക്കം മുതലെ ദിലീപിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കോടതിയുടേത് സ്വാഗതാർഹമായ നിലപാടാണ്'.

'ബൈജു പൗലോസിന്റെ കൂടുതൽ കള്ളങ്ങൾ ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം. ഇരുട്ടിൽ തപ്പുന്ന പ്രോസിക്യൂഷൻ യാതൊരു അടിസ്ഥാനവുമില്ലാതെ പല ജൽപനങ്ങളും നടത്തുകയാണ്. പ്രോസിക്യൂഷൻ തകർന്ന് വീഴുന്നതും പോലീസിന്റെ കള്ളങ്ങളും പൊളിഞ്ഞ് വീഴുന്നതും വരും ദിവസങ്ങളിൽ കാണാൻ സാധിക്കും. ദിലീപിനെതിരെ ഇതുവരെ കടുക് മണിയോളം തെളിവ് പോലും കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു'.

വ്യാജ മെഴികളും തെളിവുകളും കൂട്ടിക്കെട്ടിയാണ് കേസിലെ എട്ടാ പ്രതിയായ ദിലീപിനെ ബൈജു പൗലോസ് ടാർഗറ്റ് ചെയ്തിരിക്കുന്നതെന്ന് കോടതിക്ക് മനസിലായിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറഞ്ഞത്. 'കേസിന്റെ ഏറ്റവും വലിയ മെറിറ്റ് എന്ന് പ്രോസിക്യൂഷൻ പറയുന്നൊരു തെളിവ് ഉണ്ട്. പ്രത്യേക മൂന്നാം ക്ലാസ് സിബിഐ കോടതിയിൽ ദിലീപിനെ ഹാജരാക്കിയ ദിവസം ദിലീപ് ഇറങ്ങി വരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനടുത്തെത്തി വധഭീഷണി മുഴക്കിയെന്നാണത്'.

'എന്നാൽ ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചത് അങ്കമാലി കോടതിയിൽ ആയിരുന്നു. ഫാക്ച്വൽ ആയിട്ടുള്ള കാര്യങ്ങളിൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ നുണപറയുകയാണ്. അത്തരത്തിൽ പല പച്ചക്കള്ളങ്ങളും ഈ കേസിൽ ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് ക്ലബിന് മുന്നിലൂടെ ദിലീപും ബാലചന്ദ്രകുമാറും കാറിൽ പോകുമ്പോൾ തനിക്കെതിരെ വധഗൂഢാലോചന നടത്തിയെന്നാണ് ബൈജു പൗലോസ് പറയുന്നത്. എന്നാൽ നിയമത്തിന്റെ ബാലപാഠം അറിയുന്ന എല്ലാവർക്കുമറിയാം ഗൂഢാലോചന ആകണമെങ്കിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകണം, അവരുടെ ഗസ്ചറും ഇതിൽ പ്രസക്തമാണ്'.

'ബാലചന്ദ്രകുമാർ പറഞ്ഞത് ദിലീപ് ഒറ്റക്കിരുന്ന് ആത്മഗതം പോലെയാണ് പറഞ്ഞതെന്ന്. എന്നാൽ കോടതിയിൽ എത്തിപ്പോൾ ബൈജു പൗലോസ് എഴുതി കൊടുത്തത് മൂവിങ് കാറിൽ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നാണ്.
അത്തരത്തിൽ നുണകളുടെ കൂമ്പാരം ഉണ്ടാക്കി ദിലീപിന്റെ സാമൂഹിക ജീവിതം ഇല്ലാതാക്കാൻ വേണ്ടി ശ്രമിക്കുന്നവരുടെ ലീഡറായി ബൈജു പോലീസ് നിൽക്കുകയാണെന്ന് കോടതിക്ക് തെളിവുകൾ സഹിതം വ്യക്തമായിരിക്കുകയാണ്. അഞ്ച് വർഷക്കാലം ഈ കേസ് ഉരുട്ടിയതിന്റെ ഉത്തരവാദിത്തം ബൈജു പൗലോസിനാണ്'.

'പക്ഷപാതപരമായാണ് വിചാരണ കോടതി പെരുമാറുന്നതെങ്കിൽ വിചാരണ കോടതി ജഡ്ജിയെ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇടപെട്ട് മാറ്റുമായിരുന്നില്ലേയെന്നും ശ്രീജിത്ത് പെരുമന ചോദിച്ചു. മേൽക്കോടതികൾ ആവർത്തിച്ച് പറയുന്നത് വിചാരണ കോടതിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നാണ്. കോടതികളുടെ മേലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ശ്രമിക്കരുതെന്നാണ്',ശ്രീജിത്ത് പെരുമന പറഞ്ഞു.












Click it and Unblock the Notifications