'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്.

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ കേൾക്കുമെന്ന് വ്യക്തമാക്കി. മാത്രമല്ല അതിജീവിത ജഡ്ജിക്കെതിരെ തിരിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ മറ്റൊരു സെഷൻസ് കോടതിയിലേക്ക് അടിയന്തരമായി മാറ്റണമെന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. വിചാരണ കോടതിയും എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധം സ്ഥാപിച്ചുവെന്നതിന് തെളിവ് പോലീസിന് ലഭിച്ചുവെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച ശബ്ദ രേഖയാണ് പോലീസിന് ലഭിച്ചത്. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവ് ഒരു കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയൻ ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി നടത്തുന്ന വോയിസ് റെക്കോഡാണ് പോലീസിന് ലഭിച്ചതെന്നും അതിജീവിത ഹർജിയിൽ പറയുന്നുണ്ട്. നേരത്തേ ആരോപണം ഉയർന്ന അഭിഭാഷകനെ കൂടാതെ മറ്റൊരു അഭിഭാഷകന്റെ പേരും അതിജീവിത ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറായില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഏറ്റവും നിർണായകമായ മെമ്മറി കാർഡ് സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ജഡ്ജ് ഉത്തരവിട്ടതാണ്. എന്നാൽ സി എഫ് എസ് എൽ പരിശോധനയിൽ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് റിപ്പോർട്ട് ഉണ്ടായിരുന്നു, അതിജീവിത പറയുന്നു.

വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചത്. ഹാഷ് വാല്യു മാറ്റം സംബന്ധിച്ച് പ്രോസിക്യൂഷനെ അറിയിക്കാം പോലും വിചാരണ കോടതി തയ്യാറായില്ലെന്ന ആക്ഷേപവും നടി ഉന്നയിക്കുന്നുണ്ട്. കേസിൽ നിന്നും പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ച സാഹചര്യവും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിചാരണ വേളയിൽ പ്രതിഭാഗം വക്കീലൻമാർ തന്റെ മാന്യതയെ ലംഘിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ വിചാരണ കോടതി അക്കാര്യം തടയാൻ ആവശ്യപ്പെട്ടില്ലെന്നും അതിജീവിത വിമർശിക്കുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കോടതി മാറ്റിയതിനെതിരെയും അതിജീവിത വിമർശനം ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications