സിം കാർഡ് എടുത്തത് കാവ്യയുടെ അമ്മയുടെ പേരിൽ; മാതാപിതാക്കളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനായി മൂന്ന് പേർക്കും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.

കാവ്യ മാധവന്റെ അമ്മ ശ്യാമള ,അച്ഛൻ മാധവൻ ദിലീപിന്റെ സഹോദരിയായ സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കാവ്യ ഉപയോഗിച്ചിരുന്ന ഫോൺ സംബന്ധിച്ചും ബാങ്ക് ലോക്കർ സംബന്ധിച്ചും മാതാപിതാക്കളിൽ നിന്നും പോലീസ് വിവരം തേടി.

സംവിധായകൻ ബാലചന്ദ്രകുമാറിനെ കാവ്യ വിളിച്ചിരുന്ന നമ്പർ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ആ നമ്പർ താൻ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഇക്കാര്യം നുണയാണെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് പരിശോധനയിൽ ഈ ഫോൺ നമ്പർ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്.

മൊബൈൽ സേവന ദാതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിം ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നമ്പർ കാവ്യ ഉപയോഗിച്ചതാണെന്നതിന് തെളിവ് പോലീസിന് ലഭിച്ചിരുന്നു.

അതേസമയം പനമ്പള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ സംബന്ധിച്ച കാര്യങ്ങളിലാണ് പിതാവ് മാധവനിൽ നിന്നും മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസ് നടക്കുന്ന സമയത്താണ് മാധവൻറെ സഹയാത്തോടെ ക്യാ ബാങ്ക് ഇടപാടുകൾ നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ശരതിന്റേയും ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജിന്റേയും ഫോൺ കോൾ സംബന്ധിച്ചാണ് സബിതയുടെ മൊഴി രേഖപ്പെടുത്തിയത്.

നേരത്തേ ശരതും സുരാജും സംസാരിക്കുന്ന ഓഡിയോ പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 'കാവ്യയെ കുടുക്കാൻ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോൾ, തിരിച്ച് ഇവൾക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്', എന്ന് സുരാജ് ശരതിനോടായി പറയുന്ന സംഭാഷണമായിരുന്നു കോടതിയിൽ ഹാജരാക്കിയത്.

മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ സംഭാഷണങ്ങളിലും കാവ്യയുടെ പേര് പരാമർശിച്ചിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് മുൻപ് കാവ്യയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അതേസമയം തുടരന്വേഷണത്തിന് സമയം നീട്ടികിട്ടിയ സാഹചര്യത്തിൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

നേരത്തേ കാവ്യയെ ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങളിലും അറിയില്ലെന്ന മറുപടിയാണ് കാവ്യ നൽകിയത്. തെളിവുള്ള കാര്യങ്ങൾക്ക് പോലും കാവ്യ മറുപടി പറഞ്ഞില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ കാവ്യയ്ക്കും പങ്കുണ്ടോയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

അതിനിടെ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയ പെൻഡ്രൈവിൽ നിന്നും സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്തത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീയതികൾ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന സമയത്ത് തങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തനിന് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ












Click it and Unblock the Notifications