ദിലീപ് കേസ്;അതിജീവിതയുടെ നിർണായക നീക്കം;'നടി ആക്രമിക്കപ്പെട്ട കേസിൽ ഇതാദ്യം'
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. മെമ്മറി കാർഡിന്റെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് പോകേണ്ടത്. പരിശോധന ഫലം ലഭിക്കാൻ ഇനി 7 ദിവസമെടുക്കും. അതുകൊണ്ട് തന്നെ 15 ന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
കേസിൽ സ്വന്തം അഭിഭാഷകനെ നിയമിക്കാനും അതിജീവിത തീരുമാനിച്ചതായും അഡ്വ മിനി അറിയിച്ചു. റിപ്പോർട്ടർ ചാനലിനോടായിരുന്നു മിനിയുടെ പ്രതികരണം. അഭിഭാഷകയുടെ വാക്കുകളിലേക്ക്

'ഏപ്രിൽ നാലിലെ ഫോർവേഡ് നോട്ടിനൊപ്പം മെയ് 30 ന് അയച്ച ഫോർവേഡ് നോട്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞിട്ടിണ്ട്.
അടുത്ത ആഴ്ചയെ മെമ്മറി കാർഡിന്റെ പരിശോധന ഫലം ലഭിക്കുകയുള്ളൂ. ആ ഫലത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് അന്തിമ നിഗമനത്തിലെത്തേണ്ടത്'.

'വെറും 7 ദിവസം മാത്രമാണ് ഇനി ഉള്ളത്.എന്തിന് വേണ്ടിയാണോ കഴിഞ്ഞ തവണ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടിയത് അതേ സാഹചര്യത്തിൽ തന്നെയാണ് അന്വേഷണം നിൽക്കുന്നത്.അന്വേഷണം കൂടുതൽ മുൻപോട്ട് പോയിട്ടില്ല. കുറ്റപത്രം 15 ന് സമർപ്പിക്കാൻ സാധിക്കില്ല. അതിന് നിരവധി നടപടിക്രമങ്ങൾ ഉണ്ട്'.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടേണ്ടി വരും. ഫലം എന്തായാലും കുറ്റപത്രം സമർപ്പിക്കാൻ സമയം ആവശ്യമാണ്.തുടരന്വേഷണത്തിന് കൂടുതൽ സമയം കൊടുക്കാതിരിക്കാൻ കോടതിക്ക് സാധിക്കില്ല, അഡ്വ മിനി പറഞ്ഞു.

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് നിർദ്ദേശിക്കാമെന്നാണ് സർക്കാർ പറഞ്ഞതെങ്കിലും അത് സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ തങ്ങൾ അറിയിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ പെരുമാറ്റം കാരണം ആരും പബ്ലിക്ക് പ്രോസിക്യൂട്ടറാകാൻ തയ്യാറാകുന്നില്ല. പലരേയും ഞങ്ങൾ സമീപിച്ചതാണ്.

നിലവിൽ അസി പ്രോസിക്യൂട്ടർ നമ്മുക്കുണ്ട്. മുതിർന്ന അഭിഭാഷകരെയാണ് നിയമിക്കേണ്ടത്.മുതിർന്ന അഭിഭാഷകനെ നിർദ്ദേശിക്കുമ്പോൾ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം.ഒരാളെ ഇപ്പോൾ അതിജീവിത നിർദ്ദേശിച്ചിട്ടുണ്ട്. അവരുമായി സർക്കാർ ചർച്ച നടത്തുകയാണ്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചാൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ നിയമനം ഉണ്ടാകും.

ഇത്രയും കുറഞ്ഞ പൈസയ്ക്ക് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തയ്യാറായി മുതിർന്ന അഭിഭാഷകർ വരുമ്പോൾ വിചാരണ കോടതിയിൽ നിന്നും നല്ല സമീപനം അല്ല ഉണ്ടാകുന്നതെന്നതാണ് എല്ലാവരേയും പിന്നോട്ടടിപ്പിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരാണെങ്കിലും അതിജീവിതയ്ക്ക് വേണ്ടി വക്കാലത്ത് നടത്താൻ അതിജീവിത നിശ്ചയിക്കുന്ന അഭിഭാഷകനെ നിയമിക്കും.

ഇത്രയും നാൾ പ്രോസിക്യൂഷനായിരുന്നു അതിജീവിതയ്ക്ക് വേണ്ടി വാദിച്ചത്. പ്രോസിക്യൂഷനോട് വിയോജിപ്പുകളൊന്നുമില്ല. എങ്കിലും നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാൻ അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയിൽ വേണം. അക്കാര്യം തീരുമാനിച്ച് കഴിഞ്ഞു, അഡ്വ മിനി പറഞ്ഞു.

അതിനിടെ രണ്ട് ഫോർവേഡ് നോട്ടുകളും അയച്ചുവെന്നത് നല്ല കാര്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയായ ആശ ഉണ്ണിത്താൻ പ്രതികരിച്ചു. മെമ്മറി കാർഡിൽ പരിശോധനയിൽ എന്തൊക്കെ പരിശോധിക്കണമെന്ന കാര്യം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും നിർദ്ദേശങ്ങൾ നൽകാമെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.












Click it and Unblock the Notifications