'അതിജീവിതയുടെ ആശങ്ക ഇത് മാത്രമാണ്', 'മുഖ്യമന്ത്രിയെ കാണുന്നതോടെ വ്യക്തത വരും': ഭാഗ്യലക്ഷ്മി
കൊച്ചി: സർക്കാരിനെതിരെ അടക്കം ആരോപണങ്ങൾ ഉന്നയിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിത കോടതിയെ സമീപിച്ചതിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. അതിജീവിതയുടെ ഹർജിയെ തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇടത് നേതാക്കൾ പ്രതികരിച്ചിരുന്നു.
എന്നാൽ അതിജീവിതയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: എസ് ശ്രീജിത്തിനെ പിന്‍വലിച്ചപ്പോള്‍ മുതല്‍ കേസിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതിനോടൊപ്പം പുനരന്വേഷണം ഇല്ലെന്ന വാര്‍ത്ത പരന്നു. സര്‍ക്കാര്‍ കൈവിടുകയാണോ എന്നുളള ഭയം തീര്‍ച്ചയായും ഉണ്ടായിരുന്നു. പല കാര്യങ്ങളും ചുരുളഴിയാനുണ്ട്. പലരുടേയും ഇടപെടലുകളുണ്ടായിട്ടുണ്ട്. അതൊക്കെ അറിയണം. അതൊക്കെ അറിയാനാണ് അന്വേഷണം നീട്ടണമെന്ന ആവശ്യം നടി ഉന്നയിക്കുന്നത്.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട് അന്വേഷണം പുരോഗമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്. മാത്രമല്ല മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആശങ്കകള്‍ അറിയിക്കാന്‍ നടി ശ്രമിക്കുന്നുണ്ട്. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കാണുന്നതിലൂടെ കുറേ കാര്യങ്ങള്‍ വരും. വെള്ളിയാഴ്ച ശുഭവാര്‍ത്ത കിട്ടും എന്ന് തന്നെയാണ് വിശ്വാസം.

പുതിയ പ്രോസിക്യൂട്ടര്‍ വരുന്നു. അദ്ദേഹത്തിന്റെ രീതികള്‍ വ്യത്യസ്തമായിരിക്കും. സര്‍ക്കാര്‍ തന്നെ പറഞ്ഞു അതിജീവിത സ്വന്തമായി പ്രോസിക്യൂട്ടറെ വെയ്ക്കട്ടെ എന്ന്. ആ വഴിക്ക് തന്നെയാവും നടി നീങ്ങുക. ആ കോടതി വിധിച്ചത് ഈ കോടതിക്ക് മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നതില്‍ സംശയം തോന്നുന്നു. കാരണം ഒരു കോടതി ശിക്ഷ വിധിക്കുമ്പോള്‍ മറ്റേ കോടതി വെറുതേ വിടുന്ന ചരിത്രമൊക്കെ കാണുന്നുണ്ടല്ലോ.

വാദിക്കുന്ന വക്കീല്‍ കൊടുക്കുന്ന തെളിവുകളും വാദങ്ങളും പോലെയിരിക്കും. വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ കൊടുത്ത പല കാര്യങ്ങളും പിടിച്ച് വെച്ചിരിക്കുന്നതാണ് കാണുന്നത്. ഉത്തരവും പറയുന്നില്ല, ഒന്നും പറയുന്നില്ല എന്ന അവസ്ഥയാണ്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഈ കോടതിയെ ബോധിപ്പിക്കുകയും വളരെ ശക്തമായി വാദിക്കുകയും ചെയ്യുമ്പോള്‍ കോടതിക്ക് കാര്യം മനസ്സിലാവുകയും സമയം നീട്ടിക്കൊടുക്കുകയും ചെയ്യും എന്നാണ് കരുതുന്നത്.

അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് തൃക്കാക്കര തിരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ല. അത് ചിന്തിച്ചിട്ട് പോലുമില്ല. ഇത്രയും വിവാദമായപ്പോഴാണ് തിരഞ്ഞെടുപ്പ് ഇതുമായി കൂട്ടിക്കുഴച്ചിരിക്കുന്നതായി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തുളള ഹര്‍ജിക്ക് പിന്നില്‍ ദുരൂഹതയുണ്ട് എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ഇപി ജയരാജനാണ് അങ്ങനെ ഒരു പരാമര്‍ശം ഉന്നയിച്ചത്.

എവിടെയാണ് അടിക്കാന്‍ ഒരു വടി കിട്ടുന്നത് എന്ന് നോക്കി നടക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. അത് എല്ലാവരും അങ്ങനെ തന്നെയാണ്. അവര്‍ പറയുന്നതിന് നടിയെ ക്രൂശിക്കുകയല്ല വേണ്ട. നടി സര്‍ക്കാരിനെതിരെ പറഞ്ഞു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാരാണ് സഹായിച്ച് കൊണ്ടിരിക്കുന്നത്. അന്വേഷണം നിര്‍ത്തിയെന്ന് പറയുമ്പോഴും ശ്രീജിത്തിനെ പിന്‍വലിച്ചപ്പോഴും തോന്നുന്ന ഭയം മാത്രമാണ്. അതിനെ മറ്റുളളവര്‍ രാഷ്ട്രീയവുമായി കലര്‍ത്തി മുതലെടുക്കുകയാണ്''.












Click it and Unblock the Notifications